കോന്നി : മൂന്ന് വർഷമായി തന്നെ പ്രണയിച്ച് വഞ്ചിച്ച സ്ത്രീക്കെതിരെ യുവാവ് കോന്നി പോലീസിൽ പരാതി നൽകി. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് കോന്നി സ്വദേശിയായ യുവാവും കോഴിക്കോട് സ്വദേശിയായ യുവതിയും തമ്മിൽ ഫേസ് ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് പ്രണയത്തിൽ ആകുന്നത്.മൂന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിൽ യുവതിയെ വിവാഹം കഴിക്കാൻ ഇരുപത്തെട്ട് കാരനായ യുവാവ് തീരുമാനിക്കുകയും ചെയ്തു.
കോഴിക്കോടാണ് തന്റെ വീടെന്നും ഇവിടേക്ക് വന്നാൽ കൂടെ ഇറങ്ങി വരാൻ തയ്യാറാണെന്നുമുള്ള യുവതിയുടെ വാക്ക് വിശ്വസിച്ച് ഇയാൾ കോഴിക്കോട് പോവുകയും യുവതിയെ വിവാഹം കഴിക്കാൻ കോന്നിയിലേക്ക് കൂട്ടി കൊണ്ട് വരുകയും ചെയ്തു.തുടർന്ന് കോന്നിയിലെ കാനന ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്തുവാനും തീരുമാനിച്ചു.എന്നാൽ യുവാവും വീട്ടുകാരും വിവാഹത്തിന്റെ ആവശ്യത്തിനായി യുവതിയുടെ ആധാർ കാർഡ് ചോദിച്ചപ്പോൾ നായ കടിച്ച് കീറിയതിനാൽ കാർഡ് നഷ്ടപ്പെട്ടു എന്നാണ് ഇവർ നൽകിയ മറുപടി.
യുവതിയുടെ മറുപടിയിൽ വിരുദ്ധത തോന്നിയ യുവാവിന്റെ വീട്ടുകാർ കോന്നി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് യുവതിക്ക് 32 വയസ്സ് പ്രായമുണ്ടെന്നും ഇവർ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന വിവരം കോന്നി പോലീസിന് അന്വേഷണത്തിൽ ബോധ്യപെടുകയായിരുന്നു.യുവാവും യുവതിയും ബന്ധുക്കളും വിവാഹ വസ്ത്രമണിഞ്ഞാണ് കോന്നി പോലീസ് സ്റ്റേഷനിൽ എത്തിയത്.സംഭവത്തിൽ യുവതിക്കെതിരെ കോന്നി പോലീസ് കേസ് രെജിസ്റ്റർ ചെയ്തു.