പത്തനംതിട്ട : വാഹനങ്ങൾ വാടകയ്‌ക്കെടുത്തശേഷം പണയപ്പെടുത്തി പണം തട്ടുന്ന തട്ടിപ്പുവീരന്മാർ കടത്തിയ കാർ കീഴ്‌വായ്‌പ്പൂർ പോലീസ് വിദഗ്ദ്ധമായ നീക്കത്തിലൂടെ കണ്ടെടുത്തു. സമാനമായ തട്ടിപ്പുകസിൽ കോയിപ്രം പോലീസ് പിടികൂടി റിമാൻഡ് ചെയ്ത പ്രതികൾ, മല്ലപ്പള്ളി നെടുങ്ങാടപ്പള്ളിയിൽ നിന്ന് ഏപ്രിൽ 22 ന് കടത്തിയ കെ എൽ 38 G 7532 നമ്പർ വോള്‍ക്സ് വാഗൺ വെന്റോ ഇനത്തിൽപ്പെട്ട കാർ മൂവാറ്റുപുഴയിൽ നിന്നാണ് അന്വേഷണസംഘം കണ്ടെടുത്തത്. നാല് ദിവസത്തേക്ക് എന്നുപറഞ്ഞ് വാടകയ്ക്ക് കീഴ്‌വായ്‌പ്പൂർ സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള കാർ, ഭർത്താവിനെ പറഞ്ഞ് വിശ്വസിപ്പിച്ച് ഒന്നാം പ്രതി കൊണ്ടുപോയിട്ട് നിശ്ചിത ദിവസത്തിനുശേഷവും തിരികെ നൽകാതെ രണ്ടാം പ്രതിക്ക് മറിച്ച് കൊടുക്കുകയായിരുന്നു.
ഈ മാസം രണ്ടിന് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിന്റെ ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞ കോയിപ്രം പോലീസ് ഈകേസിൽ പ്രതികളെ എറണാകുളത്തു നിന്നും പിടികൂടുകയും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചുവരികയുമായിരുന്നു. പ്രതികളായ കുറ്റപ്പുഴ മുത്തൂർ കഷായത്ത് വീട്ടിൽ ഗോപകുമാറിന്റെ മകൻ ഗോപു കെ ജി (27), മാവേലിക്കര തഴക്കര കാർത്തിക വീട്ടിൽ കെ കെ രവിയുടെ മകൻ സുജിത് (32) എന്നിവര്‍ മാർച്ച് നാലിന് കോയിപ്രം പുറമറ്റം സ്വദേശിയുടെ വാഗൺ ആർ കാർ, കോയമ്പത്തൂരിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങാനെന്നു പറഞ്ഞ് വാടകയ്‌ക്കെടുത്തശേഷം പണയപ്പെടുത്തി പണം തട്ടിയെടുത്തിരുന്നു. തുടർന്നാണ് മല്ലപ്പള്ളിയിൽ സമാനരീതിയിൽ തട്ടിപ്പ് നടത്തിയത്.
ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശാനുസരണം അന്വേഷണം ഊർജ്ജിതമാക്കിയ കീഴ്‌വായ്‌പ്പൂർ പോലീസ് ഇന്നലെ രാത്രി മൂവാറ്റുപുഴയിൽ നിന്നും വാഹനം സാഹസികമായി പിടിച്ചെടുക്കുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവന്ന പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് കീഴ്‌വായ്‌പ്പൂർ പോലീസ് അപേക്ഷ സമർപ്പിച്ചതിനെതുടർന്ന് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം മൂന്ന് ദിവസത്തേക്ക് കീഴ്‌വായ്‌പ്പൂർ പോലീസിന് ഇന്ന് വിട്ടുകിട്ടിയിട്ടുണ്ട്.
പെരുമ്പാവൂർ കേന്ദ്രീകരിച്ച് വാഹനത്തട്ടിപ്പ് നടക്കുന്നത് മനസ്സിലാക്കി അവിടെയെത്തിയ മല്ലപ്പള്ളിയിലെ വാഹന ഉടമയുടെ ഭർത്താവ് തനിക്ക് ലഭ്യമായ ഒരു ഫോൺ നമ്പർ സംബന്ധിച്ച് കീഴ്‌വായ്‌പ്പൂർ പോലീസിനെ അറിയിക്കുകയും പോലീസിന്റെ നിർദേശപ്രകാരം വണ്ടി വാങ്ങാനെന്ന ഉദ്ദേശത്തിൽ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് മൂവാറ്റുപുഴയിൽ എത്താൻ ഫോണിൽ സംസാരിച്ചയാൾ അറിയിച്ചതനുസരിച്ച് വാഹന ഉടമയും ഭർത്താവും ഒരു വാഹനത്തിലും പോലീസ് മറ്റൊരു വാഹനത്തിൽ ഔദ്യോഗിക വേഷത്തിലല്ലാതെയും മൂവാറ്റുപുഴയിലേക്ക് തിരിച്ചു.
ആദ്യം ബസ് സ്റ്റാന്റിൽ എത്താനായിരുന്നു ഫോണിൽ സംസാരിച്ച ആളിന്റെ നിർദേശം. എന്നാൽ പിന്നീട് അതുമാറ്റി മുനിസിപ്പൽ പാർക്കിങ് ഗ്രൗണ്ടിൽ എത്താൻ പറഞ്ഞു. അവിടെ വൈകീട്ട് നാലുമുതൽ രാത്രി എട്ടര വരെ കാത്തുനിന്നിട്ടും ആരെയും കാണാതെ പോലീസ് സംഘവും വാഹന ഉടമയുടെ കാറും മൂവാറ്റുപുഴ നഗരത്തിലൂടെ അന്വേഷിച്ചു നടക്കുമ്പോൾ തട്ടിപ്പു നടത്തി കൈക്കാക്കിയ കാർ ശ്രദ്ധയിൽപ്പെട്ടു. വാഹനത്തെ സമീപിച്ചപ്പോൾ സംശയം തോന്നിയ ഡ്രൈവർ കാറുമായി പാഞ്ഞു. പോലീസ് സംഘം പിന്നാലെ പാഞ്ഞു കുറുകെയിട്ട് തടഞ്ഞു. കാറിലിരുന്നവർ ഓടി രക്ഷപെട്ടു. തുടർന്ന് വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് ഇൻസ്‌പെക്ടറുടെ നിർദേശാനുസരണം പ്രൊബേഷൻ എസ് ഐ ജയകൃഷ്ണൻ, പോലീസ് ഉദ്യോഗസ്ഥരായ ജൂബി, ഷെറിൻ , രതീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി സാഹസികമായി കാർ പിടിച്ചെടുത്തത്.