അങ്ങാടി : വലിയകാവ് വാർഡ് വികസന സമിതി വിഭാവനം ചെയ്ത ക്ലീൻ ആന്റ് ഗ്രീൻ പദ്ധതിയിൽ പങ്ക് ചേർന്ന് ചെറുകിട ജലസേചന വകുപ്പും. വാർഡിലെ തേവർ തുണ്ടിൽ പടി തോട്ടിൽ ബണ്ട് പൊട്ടി കൃഷി ഭൂമി നഷ്ടമായ ഭാഗം പാർശ്വഭിത്തി നിർമിച്ച് 2.5 ഏക്കറോളം സ്ഥലം കൃഷിയോഗ്യമാക്കി. വലിയകാവിലെ വെള്ളം വായു മണ്ണ് എന്നിവ ശുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലീൻ, ആന്റ് ഗ്രീൻ വലിയകാവ് പദ്ധതിക്ക് തുടക്കമിട്ടത്. തോടിനോട് ചേർന്ന വലിയകാവ് – ആറ്റൂർ പടി റോഡിനും ഇതോടൊപ്പം സംരക്ഷണം ഒരുക്കി. 2018 മുതൽ ഉണ്ടായ പ്രളയത്തിൽ റോഡിന്റെ സംരക്ഷണഭിത്തി മിക്കയിടത്തും തകർന്നിരുന്നു. പ്രളയത്തിൽ തകർന്ന മുല്ലശ്ശേരിൽ സുരേഷ്, തടിവീട്ടിൽ രാജു എന്നിവരുടെ വീടുകളുടെ തോടിനോട് ചേർന്ന ഭാഗം പാർശ്വഭിത്തിയും ഓരോ നടപ്പാലവും നിർമിച്ചു നൽകി.
കൃഷി യോഗ്യമാക്കിയ മേത്രയിൽ പുരയിടത്തിൽ 500 മൂട് മരച്ചീനി 300 മൂട് വാഴ എന്നിവയുടെ കൃഷിയും ആരംഭിച്ചു. നവീകരിച്ച വലിയകാവ് – ആറ്റൂർ പടി റോഡിന്റെ ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ. നിർവഹിച്ചു. അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സുജ ബിനോയി, ഗ്രാമ പഞ്ചായത്തംഗം പി.എസ് സതീഷ് കുമാർ. വാർഡ് വികസന സമിതിയംഗങ്ങളായ തമ്പി പാസ്റ്റർ, ജോൺ മാന്താനത്ത്, പി.ആർ പുഷ്പാംഗദൻ, ഇ.ടി കുഞ്ഞുമോൻ, ആഷിഷ് കുരുവിള, രാജൻ തൂളിമണ്ണിൽ എന്നിവർ സംസാരിച്ചു.






























