തിരുവനന്തപുരം : മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് പി.സി ജോർജ്. മുഖ്യമന്ത്രിയുടെ സ്വർണ കള്ളക്കടത്തും, താൻ നടത്തിയതെന്നു പറയുന്ന ഗൂഢാലോചനയും ഒരേ തട്ടിൽ കാണാനുള്ള ശ്രമം അപലപനീയമാണ്. സംസ്ഥാനം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിക്കാരനും കൊള്ളക്കാരനും ആണു മുഖ്യമന്ത്രി പിണറായി വിജയൻ എന്നും പി.സി ജോർജ് ആരോപിച്ചു. സ്വപ്നയുടെ 164 സ്റ്റേറ്റ്‍മെന്റിൽ മുഖ്യമന്ത്രി ഭയക്കുന്ന കാര്യങ്ങളുണ്ട്. സിപിഐ എം നേതാക്കൾ ഒന്നും മിണ്ടുന്നില്ലെന്നും പി.സി.ജോർജ് പറഞ്ഞു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ശരിയായ ദിശയിലല്ലെങ്കിൽ ഇന്ത്യൻ പ്രസിഡന്റിനെ അടക്കം പരാതി ബോധിപ്പിക്കും. മുഖ്യമന്ത്രി സ്വപ്നയെ ഭയപ്പെടുന്നുണ്ട്. മുഖ്യമന്ത്രി രാജി വയ്ക്കണം. ചെറിയ പരാമർശം എതിരെ വന്നപ്പോൾ കെ.കരുണാകരൻ രാജി വച്ചു. ഹൈക്കോടതി ഒരു ശൈലി പറഞ്ഞപ്പോൾത്തന്നെ കെ.എം മാണി രാജിവച്ചു. ചെറിയ പരാമർശം ആയിരുന്നു അത്. അതാണ് കേരളത്തിന്റെ പാരമ്പര്യം. ആ സ്ഥാനത്താണ് പിണറായി വിജയൻ കടിച്ചു തൂങ്ങുന്നത് എന്നും പിസി ജോർജ് ചോദിച്ചു.
ക്രൈം നന്ദകുമാറും സ്വപ്‍നയും കൊച്ചിയിൽ വെച്ച് താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊച്ചി പിഡബ്ള്യുഡി റസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. സമീപ ദിവസങ്ങളിലാണ് ഈ കൂടിക്കാഴ്ച നടന്നത് , തീയതി കൃത്യമായി ഓർക്കുന്നില്ല. അഞ്ച് മിനിട്ട് മാത്രം നീണ്ട കൂടിക്കാഴ്ച ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല എന്ന് പിസി പറഞ്ഞു.