കൊച്ചി : സംസ്ഥാനത്ത് അഞ്ചുവര്‍ഷംകൊണ്ട് 40 ലക്ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങള്‍ മരവിപ്പിച്ചിരിക്കുമ്പോള്‍ കേരളം ഇത്രയധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും നിയമനം നടത്തിയതും ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്റര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലെ യുപിഎസ്സി അഞ്ചുവര്‍ഷംകൊണ്ട് 16,000 നിയമനം മാത്രമാണ് നടത്തിയത്. സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ 1,47,000 നിയമനവും. റെയില്‍വേയില്‍ തസ്തികകള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് നിര്‍ത്തലാക്കി. മറ്റു കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ നിയമനം മരവിപ്പിച്ചു. എന്നാല്‍, 2016 നുശേഷം സംസ്ഥാന സര്‍ക്കാര്‍ 1,81,000 നിയമനം നടത്തി. 27,000 പുതിയ തസ്തിക സൃഷ്ടിച്ചു. ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നതിനു പകരം ബദല്‍ നയങ്ങള്‍ നടപ്പാക്കിയതുകൊണ്ടാണ് ഇതു സാധിച്ചത്.
സംസ്ഥാന സമ്പദ്ഘടനയെ വിജ്ഞാന സമ്പദ്ഘടനയായി പുതുക്കിപ്പണിയുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ലോകമാകെ നടക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസത്തോടൊപ്പം നൈപുണ്യ വികസനവും സാധ്യമാക്കാന്‍ സംസ്ഥാനതലത്തില്‍ മാത്രമല്ല, ജില്ലകളിലും മണ്ഡലങ്ങളിലും സ്കില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. ആര്‍ട്സ് – സയന്‍സ് കോളേജുകളില്‍ മാത്രമല്ല പോളിടെക്നിക്കുകളിലും ഐടിഐകളിലും സ്കില്‍ കോഴ്സുകള്‍ ഏര്‍പ്പെടുത്തും. ഐടി രംഗത്തും വലിയ മാറ്റമാണുണ്ടാകുക. തിരുവനന്തപുരം – കൊല്ലം, കൊച്ചി – ചേര്‍ത്തല, കൊച്ചി – കൊരട്ടി ഐടി ഇടനാഴികള്‍ ഇതിന്റെ ഭാഗമായി വരും. സില്‍വര്‍ലൈന്‍ പദ്ധതിയിലൂടെ 64,000 കോടിയുടെ അടിസ്ഥാനസൗകര്യ വികസനമാണ് കേരളത്തില്‍ നടപ്പാക്കുക. വ്യവസായ, സംരംഭക കേന്ദ്രങ്ങള്‍ ഉണ്ടാകും. പദ്ധതിക്കെതിരായ പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞത് ഇതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.





























