തിരുവനന്തപുരം : ഇൻഡിഗോ വിമാനത്തിൽ വച്ചുണ്ടായ സംഘർഷത്തെ കുറിച്ചുള്ള വിശദാംശങ്ങൾ എൽഡിഎഫ് നേതാക്കളുമായി പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് തിരുവനന്തപുരം എകെജി സെന്ററിൽ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി വിമാനത്തിലെ സംഭവങ്ങളെക്കുറിച്ച് പറഞ്ഞത്. തനിക്ക് നേരെ വന്നവരെ തടയാൻ വേണ്ട ഇപി ജയരാജൻ പ്രതിരോധം തീർക്കുകയായിരുന്നുവെന്ന് പുറത്തു വന്ന വീഡിയോയിലെ രംഗങ്ങളെക്കുറിച്ച് വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി ഇടത് നേതാക്കളോട് വിശദീകരിച്ചു.
അതിനിടെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് നേരെ ഉയർന്ന ആരോപണങ്ങളെ നേരിടാൻ എൽഡിഎഫ് ഇറങ്ങുന്നു. ഇന്ന് തിരുവനന്തപുരത്ത് എകെജി സെൻ്ററിൽ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.സ്വർണക്കടത്ത് കേസിലെ പുതിയ നീക്കങ്ങളിൽ പാർട്ടിയുടേയും മുന്നണിയുടേയും നിലപാട് ജനങ്ങളോട് വിശദീകരിക്കാനാണ് എൽഡിഎഫ് തീരുമാനം. ഇതിനായി ഈ മാസം 21 മുതൽ രാഷ്ട്രീയവിശദീകരണ യോഗങ്ങൾ വിളിച്ചു ചേർക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇതിനായി രാഷ്ട്രീയ വിശദീകരണ യോഗങ്ങളും റാലികളും വിളിച്ചു ചേർക്കും.
മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ പ്രതികളെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തു. പ്രതികളായ മൂന്ന് പേരുടെ ജാമ്യാപേക്ഷയിൽ നാളെ കോടതി വിധി പറയും. അതേസമയം വിമാനത്തിൽ വച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ കഴുത്തുഞ്ഞെരിച്ചു മർദ്ദിച്ചുവെന്ന് കോടതിയോട് ഒന്നാം പ്രതി ഫർ സിൻ മജീദ് പറഞ്ഞു.