ന്യൂഡൽഹി : കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ പുതിയ നീക്കങ്ങളുമായി ഹൈക്കമാൻഡ് . മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്ന് പ്രമുഖ നേതാക്കളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന പശ്ചാത്തലത്തിൽ ആരെ ഒഴിവാക്കിയാലും പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഹൈക്കമാൻഡ് വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പദവി ലഭിക്കാത്ത നേതാക്കളെ തൃപ്തിപ്പെടുത്താനായി ഒരു ‘പ്രത്യേക പാക്കേജ്’ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. മുഖ്യമന്ത്രിയാകുന്ന ആൾക്ക് പുറമെ ബാക്കിയുള്ള രണ്ട് നേതാക്കൾക്കും സ്വീകാര്യമായ പദവികൾ നൽകുക എന്നതാണ് ഈ പാക്കേജിന്റെ ലക്ഷ്യം.
ഇതിനായി ഭരണത്തിൽ സുപ്രധാനമായ വകുപ്പുകൾ നൽകുക, സുപ്രധാനമായ പാർട്ടി പദവികളിലേക്ക് ഇവരെ പരിഗണിക്കുക തുടങ്ങിയ പദ്ധതികളാണ് ആലോചിക്കുന്നത്. മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കുവെക്കുന്ന രീതിയിലുള്ള തീരുമാനത്തോട് വി.ഡി. സതീശൻ അടക്കമുള്ള നേതാക്കൾക്ക് യോജിപ്പില്ല എന്നാണ് വിവരം. മുസ്ലിം ലീഗ് അടക്കമുള്ള ഘടകക്ഷികളും ഇത്തരത്തിൽ മുഖ്യമന്ത്രിയെ ഇടയ്ക്ക് മാറ്റുന്നതിനോട് താല്പര്യപ്പെടുന്നില്ല. പത്ത് വർഷത്തെ തുടർഭരണം ലക്ഷ്യമിട്ടുള്ള ദീർഘവീക്ഷണത്തോടെയുള്ള പ്ലാനാണ് വേണ്ടതെന്നാണ് ലീഗിന്റെ നിലപാട്.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് രാഹുൽ ഗാന്ധിയും മല്ലികാർജുനൻ ഖാർഗെയും നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇന്നു രാത്രിയോ നാളെയോ തന്നെ പ്രഖ്യാപനം ഉണ്ടായേക്കാം. തെരഞ്ഞെടുപ്പ് വിജയം കഴിഞ്ഞ് ഏഴ് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തതിൽ പൊതുജനങ്ങൾക്കിടയിലും ചർച്ചകൾ സജീവമാണ്. ആരെയും പിണക്കാതെ എല്ലാവരെയും സമാധാനിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് ഹൈക്കമാൻഡ് ഇപ്പോൾ പരമാവധി ശ്രമിക്കുന്നത്.






























