തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അഴിമതിക്കും സ്വജനപക്ഷപാതത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരായ ജനവിധിയാണെന്നും ഇതാണ് യഥാർഥ ‘കേരള സ്റ്റോറി’യെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി അഭിപ്രായപ്പെട്ടു. പത്തു വർഷത്തെ എൽഡിഎഫ് ഭരണത്തിലെ ധിക്കാരത്തിനുള്ള മറുപടിയാണിതെന്നും, യുഡിഎഫിന്റെ മുഖ്യമന്ത്രിയെ കോൺഗ്രസ് നേതൃത്വം കൂടിയാലോചനകളിലൂടെ ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ വിജയത്തിൽ രാഹുൽ ഗാന്ധി അവതരിപ്പിച്ച ‘ഇന്ദിരാ ഗ്യാരണ്ടി’യും നേതാക്കളുടെ കൂട്ടായ പ്രവർത്തനവും നിർണായക പങ്കുവഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഎമ്മിലെ അഴിമതിയിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടുവന്നവരെ സ്ഥാനാർഥികളാക്കാനുള്ള തീരുമാനം വൻ വിജയമായെന്ന് വേണുഗോപാൽ അവകാശപ്പെട്ടു. കണ്ണൂരിലെ പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ സിപിഎം കോട്ടകളിൽ പോലും യുഡിഎഫിന് മുന്നേറാൻ സാധിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലത്തിൽ കഷ്ടിച്ചാണ് ജയിച്ചുകയറിയതെന്നും, ടി.പി. ചന്ദ്രശേഖരന്റെ വധമുൾപ്പെടെയുള്ള അക്രമ രാഷ്ട്രീയത്തോട് കേരള മനസ്സാക്ഷി നടത്തിയ മധുരപ്രതികാരമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.






























