കോന്നി : സ്വകാര്യ വ്യക്തിയുടെ നിരന്തരമായ ദ്രോഹം മൂലം പെട്രോൾ പമ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി പമ്പ് ഉടമ ബോർഡ് സ്ഥാപിച്ചു. മുറിഞ്ഞകൽ സ്വദേശി പാറക്കടവിൽ വീട്ടിൽ ബിജു ജോൺ ആണ് നിർമ്മാണം നടന്നുകൊണ്ടിരുന്ന പെട്രോൾ പമ്പിന് മുന്നിൽ നിർമ്മാണം നിർത്തി വെച്ചതായി ബോർഡ് സ്ഥാപിച്ചത്. വിദേശത്തായിരുന്ന ബിജു ജോൺ നാട്ടിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങുകയും ഇതിലൂടെ കുറച്ച് ആളുകൾക്ക് തൊഴിൽ ലഭിക്കട്ടെ എന്നും കരുതിയാണ് പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് സമീപം കൂടലിൽ പെട്രോൾ പമ്പ് ആരംഭിക്കുവാൻ തീരുമാനിച്ചത്.
എന്നാൽ പെട്രോൾ പമ്പ് നിർമ്മാണം ആരംഭിച്ചത് മുതൽ നിർമ്മാണ സ്ഥലത്തിന് അടുത്തായി താമസിക്കുന്ന സ്വകാര്യ വ്യക്തി നിരന്തരമായി ശല്യം ചെയ്യുന്നതായി ഉടമ പറയുന്നു. അഞ്ച് കോടി രൂപ മുടക്കിയാണ് പമ്പ് നിർമ്മാണം തുടങ്ങിയത്. ഏകദേശം 75% നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാവുകയും ചെയ്തു. എന്നാൽ നിർമ്മാണ പ്രവർത്തനം മൂലം പമ്പിന് അടുത്ത് താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വീടിന്റെ മുറ്റം നഷ്ടപ്പെട്ടുവെന്നും ഇതിന് നഷ്‌ടപരിഹാരമായി 25 ലക്ഷം രൂപയോ അല്ലങ്കിൽ മൂന്ന് സെന്റ് വസ്തുവോ നൽകണമെന്ന ആവശ്യം ഉന്നയിച്ച് വിവിധ വകുപ്പുകൾക്ക് പരാതി നൽകി.
പരാതികൾ ലഭിച്ചതിനെ തുടർന്ന് ഈ വകുപ്പുകൾ നിരന്തരമായി ബിജുവിനെ സമീപിക്കുവാനും അന്വേഷണം അടത്തുവാനും തുടങ്ങിയതോടെ ഉടമയും പ്രതിസന്ധിയിലായി. മുൻ വനം വകുപ്പ് ഉദ്യോഗസ്ഥനായ ഈ പരാതിക്കാരന്റെ പേരിൽ പതിനാല് കേസുകളോളം നിലവിൽ ഉണ്ടെന്നും ബിജു പറയുന്നു. പരാതികൾ വർധിച്ചതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ തത്കാലികമായി അവസാനിപ്പിച്ചതായി കാണിച്ച് നിർമാണം നടക്കുന്ന പെട്രോൾ പമ്പിന് മുന്നിൽ ഫ്ലെക്സ് സ്ഥാപിച്ചിരിക്കുകയാണ് ബിജു ജോൺ.





























