അടൂർ : അടൂര്‍ കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാന്റിലെ യാഡ് നവീകരണം മുടങ്ങിയിട്ട് മാസങ്ങളായി. പണികൾ പുനരാരംഭിക്കാൻ ഇതുവരെയും നടപടിയായില്ല. യാത്രക്കാർ ബസ് കാത്ത് നില്‍ക്കുന്ന കെട്ടിടത്തിന് മുന്നിലെ വെള്ളക്കെട്ട് മൂലം ബസിൽ കയറാനും ഇറങ്ങാനും ജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്. ഇത് ഒഴിവാക്കാനാണ് ഇവിടെ യാഡ് കോൺക്രീറ്റ് ആരംഭിച്ചത്. എന്നാൽ സ്റ്റാൻഡിന്റെ കുറച്ചു ഭാഗം മാത്രമാണ് കോൺക്രീറ്റ് ചെയ്തത്. തെക്ക് ഭാഗത്ത് നിന്ന് വെള്ളം വടക്കോട്ട് ഒഴുകുന്ന രീതിയിൽ യാഡ് കോൺക്രീറ്റും ഓട നിർമ്മാണവും നടന്നെങ്കിലും മഴ ശക്തമായതോടെ സ്റ്റാന്റ് ആകെ കുളമായി. സ്റ്റാന്റിന്റെ നടുവിലൂടെയുള്ള ഓടയിലും കെ.എസ്.ആര്‍.റ്റി.സി വർക്ക് ഷോപ്പിന് മുന്നിലെ ഓടയിലും മലിനജലം നിറഞ്ഞ് കെട്ടിക്കിടക്കുകയാണ്.
ഓടയുടെ മുകൾഭാഗത്ത് സ്ലാബ് ഇടാത്തതിനാൽ ബസുകൾ വർക്ക് ഷോപ്പിൽ കയറ്റാൻ കഴിയാത്ത അവസ്ഥയാണ്. മഴക്കാലമായതോടെ ടയർ വിഭാഗം വർക്ക് ഷോപ്പിന് മുന്നിലെ ഓടയും സ്റ്റാന്റിലെ ഓടയും അഴുക്കുവെള്ളം നിറഞ്ഞ് കിടക്കുകയാണ്. യാത്രക്കാരും ജീവനക്കാരും ഓടയിൽ വീണ് അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ശക്തമായ മഴ പെയ്തതോടെ യാഡ് പണി എങ്ങുമെത്താത്തതിനാൽ സ്റ്റാന്റില്‍ പലയിടത്തും വെള്ളക്കെട്ടാണ്. യാത്രക്കാർ ബസ് കാത്ത് നിൽക്കുന്ന ബഹുനില മന്ദിരത്തിന് മുന്നിൽ യാഡ് പുതിയതായി കോൺക്രീറ്റ് ചെയ്ത ഭാഗത്തും വെള്ളക്കെട്ടാണ്.
യാഡ് കോൺക്രീറ്റിംഗിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണമെന്ന് ജീവനക്കാർ പറയുന്നു. യാഡ് നവീകരണത്തിൽ ക്രമക്കേടുള്ളതായും ആരോപണമുയരുന്നുണ്ട്. പുതിയതായി കോൺക്രീറ്റ് ചെയ്ത ഭാഗത്ത് വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് നിർമ്മാണത്തിലെ അപാകതയാണെന്ന് ജീവനക്കാർ ആരോപിക്കുന്നു. മഴ പെയ്തതോടെ കോൺക്രീറ്റ് ചെയ്യാത്ത ഭാഗത്തും ഓട എടുത്ത ഭാഗത്തും ചെളിയായിരിക്കുകയാണ്.





























