ചെങ്ങന്നൂർ : ചെങ്ങന്നൂരിലെയും സമീപപഞ്ചായത്തുകളിലെയും വെള്ളപ്പൊക്കനിയന്ത്രണത്തിനു സഹായിക്കുന്ന ഇല്ലിമല – മൂഴിക്കൽത്തോടിന്‍റെ തകർന്ന സംരക്ഷണഭിത്തിയുടെ നിർമാണം വൈകുന്നു. റെയിൽവേസ്റ്റേഷൻ വാർഡിൽ വടക്കേമുറി പാലത്തിനുസമീപം കോണത്തേത്ത് റോഡരികിലെ 70 മീറ്ററോളം കൽക്കെട്ടാണ് തോട്ടിലേക്കിടിഞ്ഞു വീണത്. ഇതിനോടു ചേർന്ന കോൺക്രീറ്റു റോഡും അപകടാവസ്ഥയിലാണ്. റോഡിടിഞ്ഞത് ശ്രദ്ധിക്കാതെ വാഹനങ്ങളുമായി വരുന്നവർ തോട്ടിൽവീണ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഏതാനും മാസം മുൻപ് കാർ തോട്ടിൽ വീണിരുന്നു. ഇരുചക്രവാഹന യാത്രക്കാരും അപകടത്തിൽപ്പെട്ടു. കഴിഞ്ഞയാഴ്ച ആക്രിസാധനങ്ങൾ ശേഖരിച്ചു പോയയാൾ സൈക്കിൾവണ്ടിയുമായി തോട്ടിലേക്ക് വീണു.
തുടർന്ന് നാട്ടുകാർ ചേർന്ന് അപകടമൊഴിവാക്കാൻ ഇടിഞ്ഞ ഭാഗത്ത് മുളകെട്ടി. രണ്ടുവർഷം മുൻപ് തോട് വൃത്തിയാക്കാൻ മണ്ണുമാന്തിയന്ത്രമിറങ്ങിയപ്പോഴാണ് കൽക്കെട്ടിനു നാശമുണ്ടായത്. മഴപെയ്യാൻ തുടങ്ങിയതോടെ റോഡിന്റെ കൂടുതൽ ഭാഗം ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. സംരക്ഷണഭിത്തി നിർമിക്കാൻ ജലസേചനവകുപ്പ് ഒന്നിലേറെത്തവണ അടങ്കൽത്തുക പുതുക്കിയിരുന്നു. എന്നാൽ അംഗീകാരമായില്ല. ആദ്യം 12 ലക്ഷവും പിന്നീട് 15 ലക്ഷവുമായിട്ടാണ് അടങ്കൽത്തുക കണക്കാക്കിയത്. തോടിന്റെ കൽക്കെട്ട് തോട്ടിലേക്ക് ഇടിഞ്ഞുവീണിട്ട് രണ്ടുവർഷം കഴിഞ്ഞിട്ടും നന്നാക്കാത്തതിൽ വാർഡു കൗൺസിലറുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതേസമയം കൽക്കെട്ട് നിർമാണത്തിന് ഫണ്ടായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
തോട് ആഴം കൂട്ടി നവീകരിക്കണമെന്നയാവശ്യവും ശക്തമാണ്. വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാൻ തോടിന്റെ ആഴംകൂട്ടൽ അനിവാര്യമാണ്. വലിയതോടായതിനാൽ ജലസേചനവകുപ്പാണ് പ്രവൃത്തി ഏറ്റെടുക്കേണ്ടത്. എന്നാൽ ഫണ്ടില്ലെന്ന കാരണത്താൽ പദ്ധതി വൈകുകയാണ്. 2018-ലെ പ്രളയത്തിനുശേഷം മൂഴിക്കൽത്തോടിന്റെ നവീകരണം നടന്നെങ്കിലും വീണ്ടും പഴയ അവസ്ഥയിലായി. പോളയും മറ്റും നിറഞ്ഞതോടെ നീരൊഴുക്ക് സുഗമമല്ലാതായി. അതേസമയം ചെങ്ങന്നൂർ മണ്ഡലത്തിൽ ഏറ്റെടുത്ത രണ്ടു പ്രവൃത്തികളിലൊന്ന് ഇല്ലിമല-മൂഴിക്കൽത്തോടിന്റെ വൃത്തിയാക്കലാണെന്നാണ് ചെറുകിട ജലസേചനവകുപ്പ് പറയുന്നത്.





























