ചെന്നൈ : സംഘപരിവാര്‍ രാഷ്ട്രീയത്തിനു തമിഴകത്ത് ഇടം ലഭിക്കില്ലെന്ന് സി.പി.എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്‌ണന്‍. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ആര്‍.എസ്.എസ് രാഷ്‌ട്രീയ മുതലെടുപ്പ് വിജയിക്കില്ല. സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലും പ്രതിരോധം തീര്‍ക്കും. ബി.ജെ.പിക്കെതിരെ ഡി.എം.കെയും ഇടതുപക്ഷവും തോളോടുതോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. സി.പി.എം 23ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂരിലെത്തിയതായിരുന്നു അദ്ദേഹം. ഇന്ന് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പങ്കെടുക്കും.
വേദകാലത്തിനു മുമ്പുതന്നെ തമിഴ്‌നാട് പുരോഗമന സ്വഭാവം പുലര്‍ത്തിയിരുന്നു. സ്‌ത്രീകള്‍ക്ക് വിദ്യാഭ്യാസം വേണ്ടെന്നാണ് വേദം പറയുന്നത്. എന്നാല്‍, ഇതിനും എത്രയോ മുമ്പ് സംഘകാലത്ത് മുപ്പതിലേറെ കവയിത്രികള്‍ ഉണ്ടായിട്ടുണ്ട്. ന്യൂനപക്ഷ, ഭൂരിപക്ഷ മതവിഭാഗങ്ങള്‍ പരസ്‌പര സ്‌നേഹത്തോടെയാണ് കഴിയുന്നത്. ആര്‍.എസ്.എസ്. വര്‍ഗീയത പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ ക്ഷേത്രങ്ങളെയാണ് ഉപയോഗിക്കുന്നത്. ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് കൊടി കെട്ടുന്നു. ഈ സാഹചര്യത്തിലാണ് ക്ഷേത്ര ഉത്സവനടത്തിപ്പില്‍ ഉള്‍പ്പെടെ സി.പി.എം പ്രവര്‍ത്തകര്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. പറ്റാവുന്നിടത്ത് ക്ഷേത്ര കമ്മിറ്റിയിലും അംഗമാകും. ഇത് പാര്‍ട്ടിയുടെ നയവ്യതിയാനമാണെന്ന വ്യാഖ്യാനമുണ്ടായി. എന്നാല്‍, എല്ലാ ജനവിഭാഗങ്ങളുടെയുമായ ക്ഷേത്രങ്ങളെ വര്‍ഗീയവല്‍ക്കരിക്കാതെ സംരക്ഷിക്കാനുള്ള ഇടപെടല്‍ മാത്രമാണ് സിപിഐ എമ്മിന്റേത്.
കപടമായ ദളിത് പ്രേമം കാണിച്ചാണ് ജാതി സംഘടനകളുമായി സംഘപരിവാര്‍ അടുക്കുന്നത്. ഇതില്‍ വീഴുന്നവരുമുണ്ട്. ദളിത് വിഭാഗത്തിന്റെ ഉന്നമനത്തിനാണ് ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ തൊട്ടുകൂടായ്‌മയ്‌ക്കെതിരെ എന്തുകൊണ്ട് നിലപാട് സ്വീകരിക്കുന്നില്ല. ക്ഷേത്ര പ്രവേശനത്തിനായി സമരം ചെയ്യാത്തത് എന്താണ്. ഒരു നാട്ടില്‍ ഒരുതരം ശ്‌മശാനംമാത്രം മതിയെന്നെങ്കിലും പറയാനുള്ള ആര്‍ജവം കാണിക്കണ്ടേ. കേവലം രാഷ്‌ട്രീയ മുതലെടുപ്പുമാത്രമാണ് ലക്ഷ്യം. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ എം.കെ സ്‌റ്റാലിന്‍ പങ്കെടുക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഡി.എം.കെ പ്രവര്‍ത്തകരും ആവേശത്തിലാണ്. മുന്‍കാലങ്ങളില്‍ കലൈഞ്ജര്‍ കരുണാനിധിയോടൊപ്പം സി.പി.എം നേതാക്കളായ ജ്യോതിബസു, നായനാര്‍ തുടങ്ങിയവര്‍ സമാന പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറിന് രാഷ്‌ട്രീയ പ്രാധാന്യമേറെയാണെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.






























