പത്തനംതിട്ട : കോയിപ്രം കുറങ്ങഴ കാഞ്ഞിരപ്പാറ തടത്തിൽ സന്തോഷ് കുമാർ എന്നയാളെ വെട്ടുകത്തി കൊണ്ട് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ കോയിപ്രം പോലീസ് ഉടനടി പിടികൂടി. കോയിപ്രം കുറങ്ങഴ കാഞ്ഞിരപ്പാറ തെക്കേചരുവിൽ കെ കെ നാണു മകൻ അനൂപ് എൻ (37) ആണ് ഇന്നലെ വൈകീട്ട് 4 മണിക്ക് കോയിപ്രം പോലീസിന്റെ പിടിയിലായത്. ഈമാസം മൂന്നിന് രാത്രി 9.30 നാണ് സംഭവം.
സന്തോഷ് കുമാറും കുടുംബവും താമസിക്കുന്ന വീട്, പുറമ്പോക്കിൽ പെട്ടതാണെന്ന് ആരോപിച്ച് പ്രതി പരാതി അയച്ചത് സന്തോഷ് ചോദ്യം ചെയ്ത വിരോധം കാരണം കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ വെട്ടുകത്തി കൊണ്ട് തലക്ക് നേരേ വെട്ടിയസമയം തടഞ്ഞതിനാൽ ഇടതുകൈത്തണ്ടയുടെ അസ്ഥിയും ഞരമ്പുകളും മുറിയുകയും തുടർന്ന് ഇടതുകാൽ മുട്ടിന് മുറിവേൽപ്പിക്കുകയും ചെയ്തു എന്നതാണ് കേസ്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ സന്തോഷിന്റെ മൊഴി പിറ്റേദിവസം പോലീസ് രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശമനുസരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയ കോയിപ്രം പോലീസ് 4 ന് വൈകിട്ട് പ്രതിയെ ഇയാളുടെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയും കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ വെട്ടാനുപയോഗിച്ച വെട്ടുകത്തിയും സംഭവസമയം ഉപയോഗിച്ച കൈലിയും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ് ഐ താഹാ കുഞ്ഞ്, എ എസ് ഐ അനിൽ കുമാർ, സി പി ഓ മാരായ ജേക്കബ്, ജീവൻ ദാസ് എന്നിവരാണ് ഉണ്ടായിരുന്നത്.































