തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയന്റെ വീട്ടിൽ പരിശോധനക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ശരിയായില്ലെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ വിമർശനം. സംഘടനക്ക് ചേരുന്ന രീതിയില്ല പ്രതിഷേധം നടന്നതെന്ന് സമ്മേളനത്തിൽ വിമർശനം ഉയർന്നു. കേസിൽ പ്രതികളായ പ്രവർത്തകർ രണ്ട് മാസത്തോളമായി ജയിലിലാണ്. വിവിധ ബ്ലോക്ക് കമ്മിറ്റികളിൽ നിന്ന് സമ്മേളനത്തിൽ വിമർശനം ഉയർന്നു. അതിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളിൽ ഏഴ് പേർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന കേസിലാണ് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.
60 ദിവസത്തിലേറെയായി 24 പ്രവർത്തകർ ജാമ്യം ലഭിക്കാതെ ജയിലിലാണ്. രണ്ടുവട്ടം സെഷൻസ് കോടതി ജാമ്യ ഹരജി തള്ളി. സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാൻ ഭാഗിക കുറ്റപത്രം നൽകാൻ അന്വേഷണ സംഘവും നീക്കം നടത്തുന്നുണ്ട്. അങ്ങനെ വന്നാൽ ജയലിൽ നിന്ന് പെട്ടെന്ന് പുറത്തിറങ്ങാനുമാകില്ല. ഇഡിയും കേസിൽ കക്ഷി ചേർന്ന് ശക്തമായ നീക്കമാണ് നടത്തുന്നത്. ഇതോടെയാണ് ആദ്യമായി പ്രതികൾ ഹൈക്കോടതിയിലേക്കെത്തിയത്. പ്രതികൾക്കായി മുൻ ഡിജിപി ടി.എ ഷാജി, എജി ഗോപാലകൃഷ്ണൻ കുറുപ്പ്, മുതിർന്ന ക്രിമിനൽ അഭിഭാഷകരായ വിജയഭാനു, എസ്.രാജീവ് അടക്കം പ്രമുഖരുടെ നിരയാണ് കോടതിയിൽ പ്രതികൾക്ക് ഹാജരാകുന്നത്.






























