കോന്നി: മ്ലാവിനെ പന്നിപടക്കം ഉപയോഗിച്ച് വേട്ടയാടി കൊന്ന സംഭവത്തില്‍ വനപാലകര്‍ ചോദ്യം ചെയ്ത് വിട്ടയച്ചയാള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാതെ ബന്ധുക്കള്‍. അന്വേഷണത്തിന് ഇടയില്‍ വനപാലകരുടെ നിരന്തരമായ ഭീഷണിപ്പെടുത്തലിന് ഒടുവിലാണ് പൂച്ചക്കുളം മേനംപ്ലാക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്‍(62) ആത്മഹത്യ ചെയ്തത് എന്ന് ബന്ധുക്കള്‍ പറയുമ്പോഴും വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. മ്ലാവ് വേട്ട സംബന്ധിച്ച് മെയ് 28 നാണ് ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്. ഇതിന് ശേഷം പ്രധാന പ്രതി അനില്‍കുമാര്‍ ഒളിവില്‍ കഴിഞ്ഞ് വരികയുമാണ്. രണ്ടാം പ്രതി അബുജാക്ഷനും മൂന്നാം പ്രതി രാജനെയും ആണ് ആദ്യം വനപാലകര്‍ പിടികൂടിയത്. ഇതിന് ശേഷം നാലാം പ്രതി അജികുമാര്‍ കോടതിയിലും അഞ്ചാം പ്രതി സന്ദീപ് വടശേരിക്കര റേഞ്ച് ഓഫിസിലും കീഴടങ്ങി. ഇതിനിടയില്‍ ഇരുപതില്‍ പരം ആളുകളെ ആണ് പല സമയങ്ങളിലായി വനം വകുപ്പ് അധികൃതര്‍ ചോദ്യം ചെയ്തത്. ഇതില്‍ ഒരാളായിരുന്നു രാധാകൃഷണനും. തൊഴിലുറപ്പ് ജോലി ചെയ്തുകൊണ്ടിരുന്ന രാധാകൃഷ്ണനെ വനപാലകര്‍ എത്തി ബലമായി കൂട്ടി കൊണ്ടുപോവുകയും തിരിച്ച് എത്തിയ ശേഷം രാധാകൃഷ്ണന്‍ ദുഃഖിതന്‍ ആയിരുന്നു എന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
വേട്ടക്ക് തോക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും ഒന്നുകില്‍ അത് വനപാലകര്‍ക്ക് തിരികെ നല്‍കണം എന്നും അല്ലെങ്കില്‍ അത് എടുത്ത് മാറ്റിയത് ആരാണെന്ന് പറയണമെന്നും അല്ലാത്ത പക്ഷം രാധാകൃഷ്ണനെയും കേസില്‍ കുടുക്കുമെന്നും ആയിരുന്നു വനപാലകരുടെ ഭീഷണി. ഇതില്‍ മനം നൊന്താണ് ഇയാള്‍ ആത്മഹത്യ ചെയ്തത് എന്നും വീട്ടുകാര്‍ പറയുന്നു. ആത്മഹത്യ ചെയ്ത ദിവസം വൈകിട്ട് മകള്‍ ദീപ പല തവണ ഫോണില്‍ ബന്ധപെട്ടിട്ടും രാധാകൃഷ്ണനോട് സംസാരിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് തൊട്ടടുത്ത് താമസിച്ചിരുന്ന ഭാര്യ സഹോദരി കൗസല്യയെ വീട്ട് വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ആണ് ഇയാള്‍ തൂങ്ങി മരിച്ച വിവരം അറിയുന്നത്. അന്ന് ഉച്ചക്ക് രണ്ട് മണിയോടെ ആണ് വനപാലകര്‍ സ്ഥലത്ത് എത്തി ചോദ്യം ചെയ്യുന്നത് എന്നും ഇതിന് ശേഷമാണ് ഇയാള്‍ വിഷാദത്തിലാകുന്നത് എന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുകയാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.
കേസില്‍ പ്രതികള്‍ ഒളിവില്‍ കഴിയുമ്പോള്‍ നിരപരാധികളെ ക്രൂശിക്കുന്ന നിലപാടാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരികുന്നത് എന്നും പ്രദേശവാസികള്‍ പറയുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായ സ്വാഭാവിക വിവര ശേഖരണം മാത്രമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത് എന്നാണ് വനപാലകരുടെ മറുപടി. ഭാര്യ മരിച്ചതിന് ശേഷം ഒറ്റക്ക് കഴിഞ്ഞിരുന്ന ആളായിരുന്നു രാധാകൃഷ്ണന്‍. വിഷയത്തില്‍ നീതി ആവശ്യപ്പെട്ട് സി പി എം തേക്കുതോട്, തണ്ണിത്തോട് ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ തണ്ണിത്തോട് ഫോറസ്റ്റ് ഓഫീസിലേക്ക് തിങ്കളാഴ്ച മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആത്മഹത്യയെ വനം വകുപ്പിന് എതിരെ തിരിച്ച്വിടാന്‍ ഉള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. ഇയാള്‍ ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് തൊഴിലുറപ്പ് സ്ഥലത്ത് നിന്നും രാധാകൃഷ്ണനെ മാറ്റി നിര്‍ത്തി കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയത് എന്നാണ് വനം വകുപ്പ് അധികൃതരുടെ വിശദീകരണം.





























