പത്തനംതിട്ട : കടയിലെ ജീവനക്കാരനെ കടയ്ക്കുള്ളിൽ അതിക്രമിച്ചുകയറി കമ്പിവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ മൂന്നു പേരെ ഇലവുംതിട്ട പോലീസ് റിമാൻഡ് ചെയ്തു. മെഴുവേലി രാമഞ്ചിറയിലുള്ള ആദിത്യാ സ്റ്റോർസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ രാമഞ്ചിറ തണ്ണിക്കൽ സുനുവിനാണ് മര്‍ദ്ദനമേറ്റത്. കേസിലെ പ്രതികളായ മെഴുവേലി രാമഞ്ചിറ ആലുമ്മൂട്ടിൽ വീട്ടിൽ കുട്ടൻ മകൻ ദാമുവിനെ (ദാമുക്കുട്ടൻ 37), ചെന്നീർക്കര പ്രക്കാനം ഉമ്മിണിക്കാവ് കുഴിക്കാവിനാൽ പുത്തൻ വീട്ടിൽ നിന്നും ഏറത്ത് വയല ചാമക്കാല പുത്തൻ വീട്ടിൽ എബ്രഹാം ജോൺ മകൻ ബിനു കെ.എ (സദു 40), ഏറത്ത് കൈതപ്പറമ്പ് കിഴക്കുപുറം തെങ്ങുവിളയിൽ കുമാർ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
പരിക്കേറ്റ സുനു ജോലി ചെയ്യുന്ന കടയുടെ ഉടമസ്ഥനോട് ദാമുക്കുട്ടന്‍ മൂന്നുമാസം മുമ്പ് വഴക്കുണ്ടാക്കിയിരുന്നു. ഇതിനെ കടയുടമയും സുനുവിന്റെ അളിയനും മറ്റും ചേർന്ന് ചോദ്യം ചെയ്തതിലെ വിരോധം കാരണം മൂന്നു പ്രതികളും ചേർന്ന് കഴിഞ്ഞ ഒക്ടോബർ 10 ന് രാവിലെ കടയിൽ അതിക്രമിച്ചകയറി സുനുവിനെ മർദ്ദിക്കുകയായിരുന്നു. കമ്പിവടി കൊണ്ടുള്ള അടിയേറ്റ് ഇടതു കൈത്തണ്ടയ്ക്ക് പരിക്ക് പറ്റി താഴെവീണ സുനുവിനെ മൂവരും ചേർന്ന് മർദ്ദിക്കുകയാണുണ്ടായത്. കടയിലെ സാധനങ്ങൾ നശിപ്പിച്ചതിൽ 5000 രൂപയുടെ നഷ്ടം സംഭവിക്കുകയും മേശയിൽ നിന്നും 4500 രൂപ മോഷ്ടിക്കുകയും ചെയ്തതാണ് കേസ്.
സംഭവശേഷം ഒളിവിലായിരുന്നു പ്രതികൾ. ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ബി.അയൂബ് ഖാന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതിനെതുടർന്ന് ഒന്നാം പ്രതി ദാമുക്കുട്ടനെ രാമഞ്ചിറയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്നെങ്കിലും പ്രതികൾ രാത്രി സമയങ്ങളിൽ വീടുകളിൽ എത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് മറ്റ് രണ്ട് പ്രതികളെ വീടുകളിൽ നിന്നും പിടികൂടി. പോലീസ് ഇൻസ്‌പെക്ടറെക്കൂടാതെ എസ്ഐ മാരായ ശ്രീകുമാർ, സത്യദാസ്, മാത്യു കെ ജോർജ്ജ്, അശോക് കുമാർ, വിനോദ് കുമാർ, എസ് സിപിഒ മാരായ സന്തോഷ് കുമാർ, ബിനോയ് തോമസ്, സിപിഒ മാരായ അനൂപ്, അൻവർഷാ, ശ്രീജിത്ത്, ശ്യാം കുമാർ, പ്രശാന്ത്, രമ്യത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.