ഇടുക്കി : ഇടുക്കി കരിമണ്ണൂരിൽ ഫേസ്ബുക്ക് കമന്റിന്റെ പേരിൽ മധ്യവയസ്കൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ കോൺഗ്രസ്. പ്രതികളായ സിപിഎം പ്രവര്‍ത്തകരെ സംരക്ഷികയാണ് പോലീസെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം. ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഏരിയ സെക്രട്ടറിയുടെ പേര് പരാമര്‍ശിച്ചെന്ന് പറഞ്ഞാണ് കരിമണ്ണൂര്‍ സ്വദേശി ജോസഫ് വെച്ചൂരിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഇരുമ്പ് വടികൊണ്ടടിച്ച് കയ്യും കാലും ഒടിച്ചു. സിപിഎം കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി.പി.സുമേഷിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് ജോസഫിന്റെ മൊഴി.
സംഭവത്തിൽ മറ്റ് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തെങ്കിലും സുമേഷിനെ ഇതുവരെ പിടികൂടിയിട്ടില്ല. ഇത് പോലീസിന്റെ ഒത്തുകളിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെടുന്നെന്നും ഇത് സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു. പോലീസ് ഇതിന് കൂട്ടുനിൽക്കുകയാണെങ്കിൽ കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും കോൺഗ്രസ മുന്നറിയിപ്പ് നൽകി.






























