കാസർകോട്: മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് കൃത്യമായ അഭിപ്രായം പറഞ്ഞതാണെന്ന് ഉദുമയിലെ നിയുക്ത എംഎൽഎ കെ. നീലകണ്ഠൻ. മുകുൾ വാസ്നിക്കിനും അജയമാക്കനും ഇത് സംബന്ധിച്ച് പരാതി മെയിൽ ചെയ്തതായും നീലകണ്ഠൻ. രേഖയിൽ ബ്ലാങ്ക് വന്നത് എങ്ങനെ എന്ന് അറിയില്ല. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ രേഖയുടെ ചിത്രം ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടിരുന്നു. എഐസിസി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടത്. എന്നാൽ ഇതിൽ കെ.നീലകണ്ഠൻ്റെ പേരിന് നേരെ ആരുടെയും പേര് രേഖപ്പെടുത്തിയിരുന്നില്ല.
ഇതിന് പിന്നാലെയാണ് പരാതിയുമായി അദ്ദേഹം രംഗത്തെത്തിയത്. മുഖ്യമന്ത്രി ചർച്ചയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കെ.സി വേണുഗോപാലിനെ പിന്തുണച്ചെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ്. ടി.സിദ്ദിഖ്, സന്ദീപ് വാര്യർ തുടങ്ങിയവരുടെ പിന്തുണയും കെ.സിക്കെന്ന് പത്രം. ഐ. സി ബാലകൃഷ്ണൻ കെ.സി വേണുഗോപാലിനെയും ചെന്നിത്തലയെയും പിന്തുണച്ചതായും ചിത്രം. സണ്ണി ജോസഫ് ഉൾപ്പെടെ കോൺഗ്രസിന്റെ 63 എംഎൽഎമാരിൽ 47 പേർ കൂടിക്കാഴ്ചയിൽ കെ.സി വേണുഗോപാലിൻ്റെ പേര് നിർദേശിച്ചതായും പാർട്ടി വൃത്തങ്ങളെ പ്രതിപാദിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു.





























