ബംഗളൂരു: കര്‍ണാടകയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് (ഇവിഎം) പകരം പേപ്പർ ബാലറ്റുകൾ ഉപയോഗിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ ബിജെപിക്കാര്‍ പേടിക്കുന്നത് എന്തിനെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ”ഇത് കർണാടക സർക്കാരിന്റെ തീരുമാനമാണ്, എന്തുകൊണ്ടാണ് ബിജെപി ആശങ്കപ്പെടുന്നത്? മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ഇതൊക്കെ സര്‍ക്കാറിന്റെ കാര്യങ്ങളാണ്. ബിജെപി അധികാരത്തിലിരുന്നപ്പോഴും ഇതേ വ്യവസ്ഥ നിലവിലുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
”അവരുടെ ഭരണകാലത്തും ഇതേ നിയമം നിലവിലുണ്ടായിരുന്നു. ബാലറ്റ് പേപ്പർ ഉപയോഗിച്ചോ ഇവിഎമ്മുകൾ ഉപയോഗിച്ചോ തെരഞ്ഞെടുപ്പ് നടത്താമെന്ന് നിയമം പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾക്ക് ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാനാണ് ഞങ്ങളുടെ സർക്കാർ തീരുമാനിക്കുന്നത്”- അദ്ദേഹം പറഞ്ഞു. ”പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അവർക്ക് ഇഷ്ടമുള്ള ഏത് തീരുമാനവും എടുക്കട്ടെ. സംസ്ഥാന സർക്കാരിന്റെ തീരുമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മാത്രമാണ്”-അദ്ദേഹം പറഞ്ഞു. അതേസമയം മന്ത്രിസഭയുടെ നീക്കത്തിന് പരിധിയുണ്ടെന്ന് ശിവകുമാർ പറയുന്നു.






























