ഡൽഹി: ഡൽഹി ജന്തർ മന്തറിൽ അരങ്ങേറിയ രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയ വിദ്യാർഥി സമരത്തിനെതിരെ ക്രൂരമായ അപവാദ പ്രചാരണങ്ങളാണ് ആർഎസ്എസും അവരുടെ മുഖപത്രമായ ‘ഓർഗനൈസറും’ നടത്തിവരുന്നതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലേക്ക് നയിച്ച സമരത്തെയും അതിന്റെ മുന്നണി പോരാളികളെയും അധിക്ഷേപിക്കുന്ന തരത്തിലാണ് മിക്ക ലേഖനങ്ങളും. ‘ഓർഗനൈസർ’ ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഒരു ഹിറ്റ്‌ലിസ്റ്റ് തയാറാക്കിയിട്ടുണ്ട് എന്നും അതിൽ താനും ഉൾപ്പെട്ടിട്ടുണ്ട് എന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു.
ജന്തർ മന്തറിലെ പ്രക്ഷോഭത്തിൽ പങ്കാളികളായ, ആർഎസ്എസ് “അപകടകാരികൾ” എന്ന് കരുതുന്നവരുടെ പട്ടിക എന്ന രീതിയിലാണ് അവർ ഹിറ്റ്‌ലിസ്റ്റ്’ തയ്യാറാക്കിയിരിക്കുന്നത്. അതിൽ മൂന്നാം സ്ഥാനത്തായാണ് തന്റെ പേര് എന്നും ഇതിനെ ഒരു അംഗീകാരമായും ബഹുമതിയായുമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തെ അവഹേളിക്കാനും ദേശവിരുദ്ധമായി ചിത്രീകരിക്കാനും ആർഎസ്എസും ആർഎസ്എസ് അനുകൂല ‘ഗോദി മീഡിയ’യും കിണഞ്ഞു ശ്രമിച്ചിരുന്നു.
അതിന്റെ മറ്റൊരു പതിപ്പാണ് ഈ ഹിറ്റ്‌ലിസ്റ്റെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. വളരെ നൈസർഗികമായി ആരംഭിച്ച വിദ്യാർഥി സമരത്തെ ചൈനയുമായി കൂട്ടിക്കെട്ടാൻ വരെ ആർ.എസ്.എസും മാധ്യമങ്ങളും ശ്രമിച്ചു. കഴിഞ്ഞ കുറേക്കാലങ്ങളായി നമ്മുടെ ചെറുപ്പക്കാരുടെ ഉള്ളിൽ അടിഞ്ഞുകൂടിയിരുന്ന രോഷമാണ് ഒരു വലിയ തീയായി പുറത്തുവന്നത്. അത് മനസ്സിലാക്കി അതിന്റെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുകയാണ് സർക്കാരും ആർ.എസ്.എസും ചെയ്യേണ്ടത്.





























