ന്യൂഡല്‍ഹി: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. ഐഷിയെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് എകെജി ഭവനിൽ എത്തി. 2021ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു ഐഷിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതില്‍ ഒരു ഉദ്യോഗസ്ഥ യൂണിഫോം ധരിച്ചിരുന്നില്ല. ഇത് ജോണ്‍ ബ്രിട്ടാസ് എംപി ചോദ്യം ചെയ്തു. യൂണിഫോം എവിടെയെന്നും യൂണിഫോം ധരിച്ച് വരാനും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ മടങ്ങി.ഇന്ന് വൈകിട്ടായിരുന്നു നാടകീയ സംഭവങ്ങള്‍. ഐഷി ഘോഷ് എകെജി ഭവനിൽ എത്തിയതിന് പിന്നാലെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയത്.
ഈ സമയം ജോണ്‍ ബ്രിട്ടാസ് എംപി അടക്കമുള്ളവര്‍ സ്ഥലത്തെത്തുകയും പൊലീസ് ഉദ്യോഗസ്ഥയോട് സംസാരിക്കുകയും ചെയ്തു. ഏത് കേസിലാണ് പൊലീസ് നടപടിയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു. പൊലീസ് ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലെന്നും ബ്രിട്ടാസ് പറഞ്ഞു. ഉദ്യോഗസ്ഥ കേസിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഈ കേസിനെപ്പറ്റി തനിക്ക് അറിയാമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. കുറേ വര്‍ഷങ്ങളായി ഈ കേസ് പെന്‍ഡിങ്ങിലാണെന്നും എംപി ചൂണ്ടിക്കാട്ടി. ഇതിനിടെയായിരുന്നു യൂണിഫോം എവിടെയെന്ന് എംപി ചോദിച്ചത്. ഹൈക്കോടതിയില്‍ പോയി മടങ്ങി വരുന്നതിനിടെ മഴ പെയ്‌തെന്നും മഴ നനഞ്ഞതിനെ തുടര്‍ന്നാണ് യൂണിഫോം ഒഴിവാക്കിയതെന്നുമായിരുന്നു ഉദ്യോഗസ്ഥ പറഞ്ഞത്.
തുടര്‍ന്ന് യൂണിഫോം ധരിച്ചുവരാന്‍ ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ഇതോടെ പൊലീസ് സംഘം മടങ്ങുകയായിരുന്നു.
ഇതിന് പിന്നാലെ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി സ്ഥലത്തെത്തി. പൊലീസിന് എന്ത് തോന്ന്യാസവും കാണിക്കാമെന്ന അവസ്ഥയാണെന്ന് എം എ ബേബി പറഞ്ഞു. തെമ്മാടിത്തരമാണ് കാണിച്ചത്. പൊലീസ് രാജിനെതിരെ പ്രതിഷേധിക്കുമെന്നും എം എ ബേബി പറഞ്ഞു. രാജ്യത്തെ കള്ളം പറഞ്ഞ് പറ്റിക്കാമെന്ന് മോദി കരുതരുത്. ക്രിമിനല്‍ കുറ്റമാണ് പൊലീസ് കാണിച്ചത്. ഐഷി ഘോഷിനെ പാര്‍ട്ടി ഓഫീസില്‍നിന്ന് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടന്നതെന്നും എം എ ബേബി പറഞ്ഞു.





























