ടെഹ്റാൻ: പശ്ചിമേഷ്യയിലെ സുരക്ഷാ പ്രതിസന്ധിയും ഹോർമൂസ് കടലിടുക്കിനെ ചൊല്ലിയുള്ള സംഘർഷവും തുടരുന്നതിനിടെ, തർക്കങ്ങൾക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്താൻ പുതിയ ഫോർമുലയുമായി ഒമാൻ. ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നതിനുപകരം, അതിന്റെ തീരത്തുള്ളതും ഈ കടൽപാത ഉപയോഗിക്കുന്നതുമായ ഗൾഫ് രാജ്യങ്ങൾ സംയുക്തമായി നിയന്ത്രിക്കണമെന്ന നിർദേശമാണ് ഒമാൻ ഇറാനുമായുള്ള ചർച്ചയിൽ മുന്നോട്ടുവെച്ചതെന്ന് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു.
മലാക്ക കടലിടുക്കിന്റെ മാതൃകയിലാണ് ഒമാന്റെ നിർദേശം. വിവിധ രാജ്യങ്ങൾ ചേർന്ന് കപ്പൽ ഗതാഗതം നിയന്ത്രിക്കുകയും കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ആവശ്യമായ ഫീസ് ഈടാക്കുകയും ചെയ്യുന്ന സംവിധാനത്തിന് സമാനമായ മാതൃകയാണ് ഹോർമൂസിലും നടപ്പാക്കണമെന്നാണ് നിർദേശം. നേരത്തെ തന്നെ ഒമാൻ വിദേശകാര്യ മന്ത്രി പരസ്യമായി അവതരിപ്പിച്ച ആശയമാണിത്. എന്നാൽ ഈ നിർദേശം ഇറാൻ പൂർണമായി അംഗീകരിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
അതേസമയം, ഒമാൻ തീരത്തോട് ചേർന്ന് കപ്പലുകൾക്കായി താൽക്കാലിക സമാന്തര കടൽപ്പാത തുറക്കാമെന്ന മറ്റൊരു നിർദേശവും ഇറാൻ തള്ളിക്കളഞ്ഞു. ഇതിനിടെ വിവിധ സുരക്ഷാ സംഭവങ്ങളുമായി ബന്ധപ്പെട്ട് അയൽരാജ്യങ്ങളുമായുള്ള ഇറാന്റെ തർക്കങ്ങൾ മേഖലയിൽ യുദ്ധഭീതിയും അനിശ്ചിതത്വവും വർധിപ്പിക്കുകയാണ്.





























