ഈരാറ്റുപേട്ട: കോട്ടയത്ത് നവജാത ശിശുക്കളെ വിൽപന നടത്തിയെന്ന ഗുരുതര ആരോപണത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. ഇൻസ്റ്റഗ്രാം വഴി ബന്ധപ്പെടുകയും ഗർഭിണികളെ കേരളത്തിലെത്തിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ പണം നൽകി ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഘത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. അസം സ്വദേശിനിയായ 22 -കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതോടെ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, ഈരാറ്റുപേട്ടയിലെ തീക്കോയി കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. പരാതിക്കാരിയായ അസം സ്വദേശിനിക്ക് ഒന്നര വയസുള്ള ഒരു കുഞ്ഞുണ്ട്. രണ്ടാമത്തെ ഗർഭകാലത്ത് ഗർഭച്ഛിദ്രം നടത്താൻ ഭർത്താവും ബന്ധുക്കളും സമ്മർദം ചെലുത്തിയെങ്കിലും യുവതി അതിന് തയ്യാറായില്ല. തുടർന്ന് വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട യുവതി കുഞ്ഞിന് സുരക്ഷിതമായ സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിൽ സാമൂഹിക മാധ്യമങ്ങളിൽ സഹായം തേടുകയായിരുന്നു.





























