കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൊല്ലൻപടിയിൽ നിന്ന് അതിരുങ്കൽ റോഡിലേക്ക് കടക്കുന്ന ഭാഗത്ത് ഓട ഉയർത്തി നിർമ്മിച്ചിരിക്കുന്നത് വാഹന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. രണ്ട് റോഡുകളിൽ നിന്നും ഉയർന്നാണ് ഓട നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെ വാഹനങ്ങളുടെ അടിഭാഗം ഓടയുടെ സ്ലാബിൽ ഇടിച്ച് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. കൂടാതെ ടാർ ചെയ്തതിന് ശേഷം ടാർ മിക്സ് ഇളകി കിടക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാരും കാൽനട യാത്രക്കാരും ഇവിടെ തെന്നി വീഴുന്നതിനും സാധ്യത ഏറെയാണ്.
ചെറിയ വാഹനങ്ങൾ ആണ് കൂടുതലും ഭീഷണി നേരിടുന്നത്.അതിരുങ്കൽ, കുളത്തുമൺ, പോത്ത്പാറ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് ആളുകൾ കടന്നു പോകുന്ന റോഡിലാണ് ഇത്തരം ആശാസ്ത്രീയമായ നിർമ്മാണം നടന്നിരിക്കുന്നത്. മാത്രമല്ല റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഓട നിർമ്മിച്ചപ്പോൾ ടാറിങ്ങിൽ നിന്ന് ഉയർത്തി ചെയ്തത് വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകൾ കയറുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പല സ്ഥാപനങ്ങൾക്ക് മുൻപിലും കട ഉടമകൾ തന്നെ കട്ട വെച്ച് തത്കാലിക പടികൾ നിർമ്മിച്ചാണ് ഇപ്പോൾ വ്യാപാര സ്ഥാപനങ്ങളിൽ ജനങ്ങൾ കയറുന്നത്. ഇത് പ്രായമായ ആളുകൾക്ക് ഉൾപ്പെടെ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.