റാന്നി : 2023 ഓടെ റാന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കാനാകുമെന്ന് ജലവിഭവ വകുപ്പ് അധികൃതർ ഉറപ്പു നൽകി. അഡ്വ പ്രമോദ് നാരായണൻ എംഎൽഎ വിളിച്ചുചേർത്ത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ നിലയ്ക്കൽ -ആങ്ങമുഴി 6കിലോമീറ്റർ പൈപ്പിടൽ പൂർത്തിയാക്കാനുണ്ട്. കരാറുകാരന്റെ അനാസ്ഥ മൂലം ഇയാളെ ഒഴിവാക്കിയിരിക്കുകയാണ്. മന്ത്രിയുടെ അധ്യക്ഷതയിൽ ഇതിനായി യോഗം ചേരും.
അങ്ങാടി -കൊറ്റനാട് കുടിവെള്ള പദ്ധതിക്ക് 75 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജല ജീവനിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതി ടെൻഡർ ചെയ്തു. പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾ മേയിൽ തീരും. കൊല്ലമുള പദ്ധതിക്ക് 42 കോടി രൂപയുടെ ഭരണാനുമതിയായി. മലമ്പാറ പദ്ധതിക്കായി പുതിയ പ്ലാനിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
ചെറുകോൽ -നാരങ്ങാനം പദ്ധതിക്ക് 89.5 കോടി രൂപയുടെ ഭരണാനുമതിയായി. അടിച്ചിപ്പുഴ പദ്ധതി 34. 36 കോടി രൂപ ടെൻഡറായി. വെച്ചൂച്ചിറ പദ്ധതിക്ക് 52.74 കോടി രൂപയുടെ ഭരണാനുമതിയായി. ജെ ജെ എം സ്കീമിൽ ഉൾപ്പെടുത്തി എഴുമറ്റൂർ പദ്ധതിക്ക് 44 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജെ ജെ എം പദ്ധതിവഴി 7000 പുതിയ കണക്ഷനുകൾ നൽകിയിട്ടുണ്ട്. എംഎൽഎമാരായ അഡ്വ പ്രമോദ് നാരായൺ , കെ യു ജനീഷ് കുമാർ , വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ പ്രകാശ് ഇടിക്കുള എന്നിവർ പ്രസംഗിച്ചു.






























