റാന്നി: താലൂക്കിലെ ഏറ്റവും ഉയർന്ന പ്രദേശമായ വെച്ചൂച്ചിറയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. പത്തനംതിട്ട , കോട്ടയം ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഗ്രാമമാണ് വെച്ചൂച്ചിറ. അതുകൊണ്ടു തന്നെ ഈ നാട്ടിലെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ പലവിധ തടസങ്ങൾ നില നിൽക്കുന്നു. പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം പമ്പാ നദിയും നദിയോടെ ചേർന്നുള്ള പെരുന്തേനരുവി കുടിവെള്ള പദ്ധതിയുമാണ്. പെരുന്തേനരുവി ടൂറിസം പദ്ധതിയോടു ചേർന്നാണ് കിണറുള്ളത്. ഇവിടെ തന്നെയാണ് ജലസംഭരണിയും പമ്പ് ഹൗസുമുള്ളത്.
ഇവിടെ നിന്ന് വെള്ളം പമ്പ് ചെയ്ത് നവോദയ ജംഗ്ഷനിലെ ജലസംഭരണിയിൽ വെള്ളം എത്തിക്കും.
ഇവിടെ നിന്നുമാണ് വിവിധയിടങ്ങളിലെ ജല സംഭരണികളിൽ വെള്ളമെത്തിക്കുന്നത്.
കുംഭിത്തോട്, കൂത്താട്ടുകുളം, വാകമുക്ക് ,കുന്നം, നിരവ് എന്നിവിടങ്ങളിലെ ടാങ്കിൽ ജലമെത്തിക്കും. കുളമാംകുഴി , അച്ചടിപ്പാറ, വാകമുക്ക്വാറ്റുകുന്ന്, കക്കുടുക്ക, ടൗൺ തുടങ്ങി പ്രദേശങ്ങളെല്ലാം ഈ പദ്ധതിയെയാണ് ആശ്രയിക്കുന്നത്.നദിയിലെ ജലനിരപ്പ് താഴ്ന്ന് പദ്ധതിയുടെ പ്രവർത്തനം പലയിടത്തും നിലച്ച നിലയിലാണ്. ഇതോടെ ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ പ്രതിസന്ധിയിലായപോലാണ്.പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ ഭാഗമായി പുതിയ പദ്ധതിയും ഇവിടെ തന്നെയുണ്ട്.
ടൂറിസം പദ്ധതിയുടെ ഡാമിൽ നിന്നും വെള്ളം ശേവരിച്ചാണ് കൊല്ലമുള, വെൺകുറിഞ്ഞി , മുക്കൂട്ടുതറ ഭാഗങ്ങളിൽ വെള്ളം എത്തിക്കുന്നതാണ്.പക്ഷേ ഇവയുടെ പ്രവർത്തനം പൂർണമായിട്ടില്ലാത്തതിനാല്‍ പരാതികള്‍ നിലനില്‍ക്കുകയാണ്.പലയിടത്തും കുഴൽക്കിണറുകൾ ഉണ്ടെങ്കിലും തകരാറിലാണ്. ഗ്രൗണ്ട് വാട്ടർ അതോറിറ്റി ഡിപ്പാർട്ട്മെന്റാണ് ഇവ പരിഹരിക്കേണ്ടത്.ഇതും നടക്കുന്നില്ല.





























