തിരുവനന്തപുരം : വാഹന പരിശോധനയ്ക്കിടെ പോലീസുകാർക്കു നേരെ മദ്യലഹരിയിൽ യുവാക്കളുടെ ആക്രമണം. കോവളത്തിനു സമീപം വാഴമുട്ടത്ത് ശനിയാഴ്ച രാത്രി 12ന് ആയിരുന്നു സംഭവം. തിരുവല്ലം പോലീസ് സ്റ്റേഷനിലെ എസ്‌സിപിഒ നസുമുദ്ദീനെയാണ് രണ്ടുപേർ ആക്രമിച്ചത്. നസുമുദ്ദീന്റെ കൈവിരലിനു പൊട്ടലേറ്റു. പോലീസ് ജീപ്പ് ഡ്രൈവർ സജനു നേരെയും അക്രമമുണ്ടായി. സംഭവത്തിൽ പാലക്കാട് മണ്ണൂർ പത്തിരിപ്പാല സ്വദേശി ഹയാത്ത് റോഷൻ(33), പൂന്തുറ മുട്ടത്തറ ആലുകാട് സ്വദേശി സമ്പത്ത്(25) എന്നിവരെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും റിമാൻഡ് ചെയ്തു. അമിത വേഗത്തിലെത്തിയ പ്രതികളുടെ കാർ നിർത്താതെ പോയി. പിന്തുടർന്ന പോലീസ് വാഹനം തടഞ്ഞു. പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി.
കാറിന്റെ താക്കോൽ ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായ ഹയാത്ത് റോഷൻ അസഭ്യം പറഞ്ഞു. തുടർന്ന് കയ്യിലെ ലോഹവള ഊരി നസുമുദ്ദീനെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബലപ്രയോഗത്തിലൂടെ പോലീസ് ജീപ്പിൽ ഇരുത്തിയപ്പോൾ ഡ്രൈവർ സജന്റെ യൂണിഫോമിന്റെ നെയിം പ്ലേറ്റും ഇയാൾ തകർത്തു. പ്രകോപിതനായ സമ്പത്തും അസഭ്യം പറഞ്ഞു. കാറിൽനിന്ന് ബീയർ കുപ്പികൾ കണ്ടെടുത്തു. ടാക്സി ഡ്രൈവർമാരായ ഇരുവരും പാച്ചല്ലൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്. മദ്യപിച്ച് വാഹനമോടിച്ചതിന് ഇരുവരും മുൻപും കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.






























