കൊൽക്കത്ത : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾക്കുളളിൽ നിന്നുകൊണ്ടാണ് കഴിഞ്ഞ ഒരു വർഷമായി രാജ്യം മതപരമായും അല്ലാതെയുമുളള ആഘോഷങ്ങളെ വരവേൽക്കുന്നത്. ആഘോഷമെന്തായാലും മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും മുഖ്യമായ ഇക്കാലത്ത് ദുർഗാപൂജയ്ക്കായി പശ്ചിമ ബംഗാളിൽ ഒരുങ്ങുന്നത് സ്വർണമാസ്ക് ധരിച്ച ദുർഗാ ദേവിയുടെ വിഗ്രഹമാണ്.
ഇരുപത് ഗ്രാം സ്വർണമുപയോഗിച്ചൊരുക്കുന്ന മാസ്ക് കൂടാതെ രോഗപ്രതിരോധം ഉറപ്പാക്കുന്നതിനുള്ള ഉപകരണങ്ങളും വസ്തുക്കളും ദേവിയുടെ കരങ്ങളിലേന്തുന്ന വിധത്തിലായിരിക്കും വിഗ്രഹം. ദുർഗയുടെ കൈകളിൽ സാധാരണയായി കാണപ്പെടുന്ന ആയുധങ്ങൾക്ക് പകരം സാനിറ്റൈസർ, തെർമൽ സ്കാനർ, മാസ്ക്, സിറിഞ്ച് തുടങ്ങിയവയാണ് ഇടംപിടിച്ചിരിക്കുന്നത്.
വിഗ്രഹം പൂർത്തിയാകുന്നതിനായി സമയമെടുക്കുമെങ്കിലും ദുർഗാ പൂജയ്ക്കായി ഒരുക്കുന്ന വിഗ്രഹത്തിന്റെ ആശയം ഞായറാഴ്ച കൊൽക്കത്തയിലെ ബഗുയാട്ടിയിലെ പൂജാ പന്തലിൽ അനാച്ഛാദനം ചെയ്തു. കോവിഡ് വ്യാപനം തുടരുന്നതിനാൽ സുരക്ഷിതരായിരിക്കാൻ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരാശയം സ്വീകരിച്ചതെന്ന് സംഘാടകർ പറയുന്നു.
ദേവിയെ സ്വർണമാസ്ക് അണിയിച്ചിരിക്കുന്നതിനാൽ സ്വർണമാസ്ക് ധരിച്ച് രോഗത്തെ ചെറുക്കാമെന്ന് തെറ്റിധരിക്കരുതെന്ന് തൃണമൂൽ എംഎൽഎയും ഗായികയുമായ അദിതി മുൻഷി പറഞ്ഞു. ബംഗാളിന്റെ എല്ലാ പെൺമക്കളും ശ്രേഷ്ഠരാണ് തങ്ങളുടെ പെൺമക്കളെ സ്വർണത്തിൽ പൊതിയാനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. സ്വർണമാസ്കെന്ന ആശയത്തിന് പിന്നിൽ അതാണ്. കൂടാതെ മാസ്ക് ധാരണത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് വേണ്ടിക്കൂടിയാണ് അത്തരമൊരാശയം. കോവിഡിനെ അകറ്റി നിർത്താൻ ഡോക്ടർമാരുടെ നിർദേശം കൃത്യമായി പാലിക്കുക തന്നെ വേണമെന്നും അദിതി മുൻഷി പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടർന്ന് പൂജകൾക്കും മറ്റുമായി ജനങ്ങൾ തിങ്ങിക്കൂടുന്നത് തടയാൻ സമൂഹപൂജകൾക്ക് കൽക്കത്ത ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരുന്നു. എങ്കിലും രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ ദുർഗാപൂജയ്ക്കായി എത്തിച്ചേരാൻ കാത്തിരിക്കുകയാണ് ബംഗാളിലെ ജനങ്ങൾ. ബംഗാൾ സംസ്കാരത്തിൽ വളരെയേറെ പ്രധാന്യം കൽപ്പിക്കുന്ന ഒന്നാണ് ദുർഗാപൂജ.