ന്യൂഡല്‍ഹി : ഗള്‍ഫ് രാജ്യങ്ങളില്‍ ആയിരക്കണക്കിന് സജീവ പ്രവര്‍ത്തകര്‍ പിഎഫ്‌ഐയ്‌ക്കുള്ളതായി ഇ.ഡി. ഇവര്‍ വഴിയാണ് ഇന്ത്യയിലേക്ക് പണം എത്തിച്ചതെന്നും എന്‍ഐഎ കണ്ടെത്തി. അബുദാബിയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് ഹവാല പണമിടപാടുകള്‍ നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇത്തരത്തില്‍ പിഎഫ്‌ഐക്ക് 120 കോടി രൂപ ലഭിച്ചു.
ഗള്‍ഫിലെ ഫണ്ട് പിരിവുകളുടെയും ഹവാല ഇടപാടുകളുടെയും ചുമതല കേരളത്തിലെ പിഎഫ്‌ഐ സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ച അഷ്റഫ് എംകെയ്‌ക്ക് ആയിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇയാളുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റായ ദര്‍ബാര്‍ റെസ്റ്റോറന്റ് വഴിയാണ് ഹവാല പണമിടപാടുകള്‍ നടന്നിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. 2010-ല്‍ പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടിയ കേസിലും പ്രതിയാണ് അഷ്റഫ്.
ഇന്ത്യയിലും ഗള്‍ഫിലുമായി പിഎഫ്‌ഐയുടെ മുഖപത്രമായി തേജസ് പത്രം പ്രവര്‍ത്തിച്ചെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. വ്യാജ സംഭാവന രസീതുകള്‍ സൃഷ്ടിച്ച് അധികാരികളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയതായും തെളിഞ്ഞു. അബുദാബിയിലെ ദര്‍ബാര്‍ റെസ്റ്റോറന്റിനെ ഹവാല ഇടപാടുകളുടെയും ഇന്ത്യയിലേക്കുള്ള അനധികൃത കൈമാറ്റത്തിന്റെയും താവളമായി ഉപയോഗിച്ചതായും ഇ.ഡി വ്യക്തമാക്കി. പിഎഫ്‌ഐയ്‌ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നേരത്തെ അറസ്റ്റിലായ അബ്ദുള്‍ റസാഖ് ബിപി, ദര്‍ബാര്‍ റെസ്റ്റോറന്റ് വഴി പിഎഫ്‌ഐയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
അബുദാബിയിലെ ദര്‍ബാര്‍ റസ്റ്റോറന്റ് കൈകാര്യം ചെയ്യുന്ന സഹോദരനില്‍ നിന്നാണ് ഇയാള്‍ കുറ്റകൃത്യത്തിന്റെ വരുമാനം സ്വീകരിച്ചതെന്നും കണ്ടെത്തി. റസാഖിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ടാമര്‍ ഇന്ത്യ സ്പൈസസ് പ്രൈവറ്റ് ലിമിറ്റഡ് വഴിയും വരുമാനം സ്വീകരിക്കാന്‍ ഉപയോഗിച്ചു. പിഎഫ്‌ഐയുടെ സ്ഥാപക അംഗമായ പയേത്തിന് ഖത്തറില്‍ നിന്ന് ഫണ്ട് ശേഖരിക്കാനുള്ള ചുമതല 2007 മുതല്‍ നല്‍കി. അബ്ദുള്‍ റസാഖാണ് റെസ്റ്റോറന്റിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേന്ദ്രമാക്കി മാറ്റിയതെന്നും ഇ.ഡി പറഞ്ഞു.































