ചെന്നൈ : ടിവികെ അധ്യക്ഷൻ വിജയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി നൽകി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. നാളെ 12 മണിയ്ക്ക് ചെന്നൈ പെരമ്പൂരിൽ വിജയ് നാമനിർദേശ പത്രിക നൽകും. രണ്ട് മുതൽ നാല് വരെയാണ് പെരമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണം. അഞ്ചു മുതൽ ആറ് വരെ കൊളത്തൂർ മണ്ഡലത്തിൽ പ്രചാരണം നടത്തും. ആറ് മുതൽ ഏഴ് മണി വരെ വില്ലാവാക്കത്തും പ്രചാരണം നടത്തും. പെരമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരത്തെ പോലീസ് അനുമതി നിഷേധിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് രണ്ടിടങ്ങളിലാണ് മത്സരിക്കുന്നത്. ഡിഎംകെയുടെ ഉറച്ച മണ്ഡലമായ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് കന്നിയങ്കത്തിന് ഇറങ്ങുക. തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ തമിഴക വെട്രി കഴകം പ്രഖ്യാപിച്ചിരുന്നു.
ടിവികെയുടെ പ്രകടന പത്രികയും വിജയ് പുറത്തിറക്കിയിരുന്നു. തമിഴ് നാടിനെ ലഹരിമുക്തമാക്കും,ഉന്നത വിദ്യഭ്യാസത്തിനായി പലിശയും ഈടും ഇല്ലാതെ 20 ലക്ഷം രൂപവരെ വായ്പ, 29 വയസ് പൂർത്തിയായിട്ടും ജോലി ലഭിയ്ക്കാത്തവർക്ക് 4000 രൂപ സ്റ്റൈപ്പെൻഡ്, സർക്കാർ പദ്ധതികൾ കൃത്യമായി ജനങ്ങളിലെത്തിക്കാൻ ഓരോ പഞ്ചായത്തിലും സമിതികൾ, ഈ സമിതികളിൽ നിരവധി യുവതീയുവാക്കൾക്ക് ജോലി തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.






























