ന്യൂഡൽഹി : സേവനകാലാവധി കഴിയും മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ രാജിവെച്ചു. ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെ പ്രൈവറ്റ് സെക്ടർ ഓപ്പറേഷൻസ് ആന്റ് പബ്ലിക് പ്രൈവറ്റ് പാർട്നർഷിപ്പ്സ് വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനാണ് രാജിയെന്നാണ് സൂചന. ലവാസയുടെ നിയമന വാർത്ത എ.ഡി.ബി തന്നെയാണ് പുറത്തുവിട്ടത്. ജൂലൈ 31ന് ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് അശോക് ഗുപ്ത സ്ഥാനമൊഴിയുമ്പോൾ ലവാസ സ്ഥാനമേൽക്കും.
1980 ബാച്ച് ഐ.എസ് ഉദ്യോഗസ്ഥനായ ലവാസ 2018 ജനുവരി 23നാണ് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. നിലവിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറക്ക് ശേഷം കീഴ്വഴക്ക പ്രകാരം സ്ഥാനമേറ്റെടുക്കേണ്ടത് ലവാസയാണ്. അതിനിടെയാണ് രാജി. സുഷിൽ ചന്ദ്രയാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റൊരംഗം.
2019ലെ പൊതു തെരഞ്ഞെടുപ്പ് സമയത്ത് പെരുമാറ്റചട്ടം ലംഘനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷാക്കും എതിരെ നിലപാടെടുത്തതിലൂടെ ലവാസ ശ്രദ്ദേയനായിരുന്നു. ഇരുവർക്കും മറ്റ് അംഗങ്ങൾ ക്ലീൻചിറ്റ് നൽകിയതിനെതിരെ അദ്ദേഹം രംഗത്ത് എത്തിയിരുന്നു. തന്റെ വിയോജിപ്പുകൾ രേഖയാക്കുന്നില്ലെന്ന ആരോപണവും ലവാസ ഉയർത്തിയിരുന്നു. ഇതിനിടെ ലവാസയുടെ ഭാര്യക്ക് ആദായനികുതി നോട്ടീസയച്ചതും ചർച്ചയായിരുന്നു. നേരത്തേ ധനകാര്യം, പരിസ്ഥിതി, വ്യോമായനം എന്നീ വകുപ്പുകളിൽ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരംഗം രാജിവെക്കുന്നത് ഇത് രണ്ടാം തവണയാണ്.





























