മല്ലപ്പള്ളി : എഴുമറ്റൂർ -പടുതോട് ബാസ്റ്റോ റോഡ് ഒന്നിൽ കൂടിയുള്ള വാഹന യാത്ര ദുരിതയാത്രയാകുന്നു. റോഡ് പൂർണ്ണമാകും തകർന്ന് കുഴികൾ നിറഞ്ഞിരിക്കുകയാണ്. നാലുവർഷം മുൻപ് ലക്ഷങ്ങൾ മുടക്കി റീടാറിങ് നടത്തിയിരുന്നു. അതിനു ശേഷം മൂന്ന് തവണ അറ്റകുറ്റ പണികളും നടത്തിയെങ്കിലും റോഡിൽ രൂപപെട്ടിരിക്കുന്ന വലിയ ഗർത്തങ്ങൾക്ക് കുറവ് വന്നിട്ടില്ല.
റോഡിന്റെ ദുരവസ്ഥ കാരണം ഇതു വഴിയുള്ള ബസ് സർവീസുകൾ നിലച്ചതിനാൽ യാത്രാ ക്ലേശവും രൂക്ഷമായിരിക്കുകയാണ്. മഴ പെയ്യിത് കുഴികളിൽ വെള്ളം കെട്ടി കിടക്കുന്നതിനാൽ കുഴികളുടെ ആഴമറിയാതെ കുഴികളിൽ ചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവ് കാഴ്ചയാണ്. കുഴികൾ ഒഴിവാക്കി വാഹനങ്ങൾ കടന്നുപോകാൻ ശ്രമിക്കുമ്പോൾ എതിർ വശത്തു നിന്നും വാഹനങ്ങൾ കടന്നുവരുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു.
താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ക്രഷർ യൂണിറ്റുകളിൽ നിന്ന് അമിതഭാരവുമായി നൂറുകണക്കിന് ടിപ്പറുകൾ രാപകൽ വ്യത്യാസമില്ലാതെ മത്സരയോട്ടം നടത്തുന്ന റോഡു കൂടിയാണിത്. ഏഴ് സ്വകാര്യ ബസുകളും അഞ്ച് കെ. എസ്.ആർ.ടി.സി ബസുകളും നിരവധി ട്രിപ്പുകൾ നടത്തിയിരുന്ന ഈ റോഡിൽ ഇപ്പോൾ രാവിലെയും വൈകുന്നേരങ്ങളിലും രണ്ട് ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. റോഡിന്റെ തകർച്ചക്ക് പരിഹാരം കാണുന്നതിന് റോഡ് ഉന്നത നിലവാരത്തിൽ ഉയർത്തണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് പഴക്കം ഏറെയുണ്ട്. സമീപ റോഡുകളെല്ലാം ഉന്നതനിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയാട്ടും അഞ്ചര കിലോമീറ്റർ ദൂരമുള്ള ബാസ്റ്റോ റോഡ് ഒന്നിനെ അവഗണിക്കുകയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
കോട്ടയം – കോഴഞ്ചേരി സംസ്ഥാന പാതയെയും പൂവനക്കടവ് – ചെറുകോൽ പുഴ റോഡുകളെയും ബന്ധിപ്പിക്കുന്ന പ്രധാന പാത കൂടിയാണിത്. താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിൽ നിന്നും വെണ്ണിക്കുളം, തിരുവല്ല എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പ മാർഗ്ഗംകൂടിയായ ഈ റോഡ് തിരുവല്ല റാന്നി നിയോജക മണ്ഡലങ്ങളിലെ മൂന്ന് പഞ്ചായത്തുകളുടെ അതിർത്തിയിലൂടെയാണ് കടന്നുപോകുന്നത്. കാൽ നടയാത്ര പോലും ദുസഹമായ എഴുമറ്റൂർ പടുതോട് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നിരവധി സമരങ്ങളും നടത്തിയെങ്കിലും അധികാരികൾ അനങ്ങാപ്പാറ നയം തുടരുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
































