കൊട്ടാരക്കര : ഡോമിനിക് എന്ന രാജ്യത്തെ നിലവിലില്ലാത്ത ബാൾസ്ബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ പേരിൽ ഡോക്ടറേറ്റ് അടക്കമുള്ള വിവിധ ബിരുദങ്ങൾ വ്യാജമായി നിർമ്മിച്ച് നൽകിയ കേസിലെ പ്രതിയായ വാളകം വില്ലേജിൽ വാളകം മുറിയിൽ കടവറ ജംക്ഷന് സമീപം, പനയംകോട്ട്, എബനേസർ ഹൗസിൽ പാപ്പച്ചൻ ബേബിയെ കൊല്ലം റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. സ്വർണ്ണക്കടത്തു കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷിന് ഉൾപ്പടെ വ്യാജ ബിരുദം ഇയാൾ നൽകിയിട്ടുണ്ട്.
കൊട്ടാരക്കര വാളകം കേന്ദ്രീകരിച്ച് പാലക്കൽ ബിൽഡിംഗിന്റെ ഒന്നാം നിലയിൽ ഓഫീസ് തുറന്ന് ബാൾസ്ബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ അംഗീകൃത ഏജൻസിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രത്യേക യൂണിവേഴ്സിറ്റിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് ക്രിയേറ്റ് ചെയ്താണ് പ്രതി തട്ടിപ്പ് നടത്തി വന്നിരുന്നത്. ഇത്തരത്തിൽ ഒരു യൂണിവേഴ്സിറ്റി തന്നെ വ്യാജമാണെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടു.
ബിരുദങ്ങൾക്കായി എഴുപത്തി അയ്യായിരം രൂപ വരെ ഇയാൾ ഈടാക്കിയിരുന്നതായി അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടു. ഇന്ത്യൻ എംബസി വഴി ലഭിച്ച പരാതിയിലാണ് കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്. കൂടുതൽ വിശദമായ അന്വേഷണത്തിനായി കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ സൈബർ വിദഗ്ദ്ധരെ ഉൾപ്പെടുത്തിക്കൊണ്ട് കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ ഐ.പി.എസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
വെബ്സൈറ്റ് ഡിസൈൻ ചെയ്ത് നൽകിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്ത സ്ഥാപനവും തിരിച്ചറിഞ്ഞിട്ടുണ്ട്. ബാൾസ്ബ്രിഡ്ജ് സൊസൈറ്റി ഫോർ എഡ്യൂക്കേഷൻ ആന്റ് റിസർച്ച് എന്ന പേരിൽ ഒരു ട്രസ്റ്റ് പ്രതിയുടെ ബന്ധുക്കളെ ചേർത്ത് രജിസ്റ്റർ ചെയ്താണ് തട്ടിപ്പ് നടത്തിയത്. എബനേസർ മിഷൻ ഇന്റർനാഷണൽ എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചും പ്രതി ചാരിറ്റിയുടെ പേരിൽ സംഭാവനകൾ സ്വീകരിച്ചിരുന്നതായും അന്വേഷണത്തിൽ വെളിവായിട്ടുണ്ട്.
ബാച്ചിലർ ബിരുദവും മാസ്റ്റർ ബിരുദവും ഡോക്ടറൽ ബിരുദവും പ്രതി വെബ്സൈറ്റിലൂടെ ഓഫർ ചെയ്താണ് തട്ടിപ്പു നടത്തിയിരുന്നത്. കേരള നിയമസഭയുടെ ചിത്രം വെബ് സൈറ്റിൽ ആളുകളുടെ വിശ്വാസം നേടുന്നതിനായി നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.































