ന്യൂഡല്‍ഹി : പിതാവുമായി ഒരു ബന്ധവും നിലനിര്‍ത്താന്‍ താല്‍പര്യമില്ലാത്ത മകള്‍ക്ക്, വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ വേണ്ടി പിതാവിന്റെ പണം ആവശ്യപ്പെടാന്‍ അര്‍ഹതയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എംഎം സുന്ദ്രേഷ് എന്നിവരുടെ ബെഞ്ചാണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. മകള്‍ക്ക് 20 വയസുള്ളതിനാല്‍ അവളുടെ വഴി തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ പിതാവുമായി ഒരു ബന്ധവും നിലനിര്‍ത്താന്‍ താല്‍പര്യമില്ലാത്തതിനാല്‍ അദ്ദേഹത്തോട് വിദ്യാഭ്യാസത്തിനടക്കം പണം ആവശ്യപ്പെടാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
അമ്മയ്ക്ക് സ്ഥിരം ജീവനാംശമായി നല്‍കേണ്ട തുക നിശ്ചയിക്കുമ്ബോള്‍, മകള്‍ ആഗ്രഹിക്കുന്നെങ്കില്‍ അമ്മയ്ക്ക് അവളെ സഹായിക്കാനുള്ള പണം ജീവനാംശത്തില്‍ നിന്ന് ലഭിക്കുമെന്ന് തങ്ങള്‍ ഉറപ്പാക്കുമെന്ന് കോടതി വ്യക്തമാക്കി. ഭര്‍ത്താവ് സമര്‍പിച്ച വിവാഹമോചന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പഞ്ചാബ്-ഹരിയാന ഹൈകോടതി ഭര്‍ത്താവിന്റെ ഹര്‍ജി തള്ളിയിരുന്നു.
ദാമ്ബത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി ഭര്‍ത്താവ് ആദ്യം അപേക്ഷ നല്‍കിയിരുന്നെങ്കിലും അത് അംഗീകരിച്ചില്ല. തുടര്‍ന്ന് വിവാഹബന്ധം വേര്‍പെടുത്താന്‍ ജില്ലാ ജഡ്ജിക്ക് അപേക്ഷ നല്‍കി. ഭാര്യ ഉപേക്ഷിച്ച് പോയതിന്റെ പേരില്‍ ഹര്‍ജി അനുവദിച്ചെങ്കിലും പഞ്ചാബ്-ഹരിയാന ഹൈകോടതിയില്‍ ഭാര്യ ഇത് ചോദ്യം ചെയ്തു. അതോടെ കീഴ്‌കോടതി വിധി ഹൈകോടതി റദ്ദാക്കി. തുടര്‍ന്ന് ഭര്‍ത്താവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
വിവാഹമോചന ഹര്‍ജി നിലനില്‍ക്കെയാണ് സുപ്രീം കോടതി മധ്യസ്ഥ കേന്ദ്രത്തിന് മുന്നില്‍ അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയത്. മകളുടെയും അച്ഛന്റെയും ബന്ധം പോലും അനുരഞ്ജന നടപടികള്‍ക്ക് വിധേയമായി. മകള്‍ ജനനം മുതല്‍ അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.ഇപ്പോള്‍ 20 വയസായെങ്കിലും പിതാവിനെ കാണാന്‍ അവള്‍ വിസമ്മതിച്ചു. അച്ഛനും മകളും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പോലും ക്രൂരവും അരോചകവും ആയിരുന്നുവെന്ന് ഭാര്യയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ നിധേഷ് ഗുപ്ത ചൂണ്ടിക്കാട്ടി.വാദം കേട്ട ശേഷം, രണ്ട് പതിറ്റാണ്ട് പഴക്കമുള്ള വിവാഹം കോടതി അസാധുവായി പ്രഖ്യാപിച്ചു. വിദ്യാഭ്യാസത്തിന് ഒരു രൂപ പോലും മകള്‍ക്ക് അര്‍ഹതയില്ലെന്ന് കോടതി വിധിച്ചു. ഇടക്കാല ജീവനാംശമായി പ്രതിമാസം നല്‍കിവരുന്ന 8,000 രൂപയ്ക്ക് പകരമായി മൊത്തം ജീവനാംശം 10 ലക്ഷം രൂപ നല്‍കാനും സുപ്രീം കോടതി നിശ്ചയിച്ചു.































