മൈസൂർ : വിവിധ നഴ്സിംഗ് കോളേജ് ഹോസ്റ്റലുകളിൽ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമില്ലാത്തതും വൃത്തിഹീനവുമായ ഭക്ഷണം വിളമ്പുന്നതായി പരാതി. മലയാളികൾ അടക്കമുള്ള നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്. ഹോസ്റ്റലുകളിൽ നൽകുന്ന കോഴിക്കറിയിൽ കോഴിത്തൂവലും രക്തവും കണ്ടെത്തിയതായും ചപ്പാത്തിയിൽ പ്ലാസ്റ്റിക് കഷണങ്ങൾ ഉണ്ടായിരുന്നതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. കൂടാതെ വിളമ്പുന്ന ചോറിൽ പാറ്റയെ കണ്ടെത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഗ്ലോബൽ എജുക്കേഷൻ സർവീസ് എന്ന സ്ഥാപനമാണ് അഞ്ച് കോളേജുകളിലെ മെസ്സുകളിലേക്ക് ഭക്ഷണം എത്തിക്കുന്നത്.
ഭക്ഷണത്തിനും ഹോസ്റ്റൽ സൗകര്യങ്ങൾക്കുമായി ഓരോ വിദ്യാർത്ഥിയിൽ നിന്നും പ്രതിവർഷം 80,000 രൂപയോളം ഫീസ് ഈടാക്കുന്നുണ്ട്. ഇത്രയും വലിയ തുക നൽകിയിട്ടും തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. കഴിഞ്ഞ ആറേഴ് മാസമായി ഈ ദുരവസ്ഥ തുടരുകയാണെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. കോളേജ് അധികൃതരോട് പലതവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.






























