നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന കടുത്ത തീരുമാനവുമായി തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് രംഗത്ത്. അനുമതികിട്ടാത്ത സിനിമകൾ പ്രദർശിപ്പിക്കണമെങ്കിൽ തിയേറ്ററുകൾക്ക് വാടക നൽകേണ്ടിവരുമെന്നും ഫിയോക് വ്യക്തമാക്കി. നിരവധി സിനിമകൾ ഒന്നിച്ചു റിലീസ് ചെയ്യുന്നുണ്ട്. എന്നാൽ ഒരെണ്ണംപോലും വിജയിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഫിയോക് ഈ കടുത്ത തീരുമാനമെടുത്തിരിക്കുന്നത്.
ഇത്രയും നാളത്തെ അനുഭവസമ്പത്തുകൊണ്ട് ഏതൊക്കെ സിനിമ ഓടും, ഏതൊക്കെ ഓടില്ല എന്ന് തിയേറ്റർ നടത്തുന്നവർക്കറിയാം. അതുകൊണ്ട് ഇനി ഞങ്ങളുടെ കണക്കുകൂട്ടലിൽ ഓടുന്നതെന്ന് തോന്നുന്ന സിനിമമാത്രം പ്രദർശിപ്പിച്ചാൽമതിയെന്ന ആലോചനയിലാണ്. അത്രത്തോളം നഷ്ടം സഹിച്ചാണ് തിയേറ്ററുടമകൾ പടം ഓടിക്കുന്നതെന്ന് ഫിയോക് പ്രസിഡന്റ് എം. വിജയകുമാർ പറഞ്ഞു.