ന്യൂഡൽഹി : ഇറാനിലെ സംഘർഷങ്ങൾക്കിടയിൽ നിന്ന് സുരക്ഷിതമായി നാട്ടിലെത്തിച്ചതിന് കേന്ദ്ര സർക്കാരിനും ഇന്ത്യൻ എംബസിക്കും നന്ദി പറഞ്ഞ് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ. പ്രതിസന്ധി ഘട്ടത്തിൽ വലിയ സഹായമാണ് അധികൃതരിൽ നിന്ന് ലഭിച്ചതെന്ന് അവർ പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി ഇറാനിലെ കിരു മേഖലയിൽ മത്സ്യബന്ധന ജോലി ചെയ്തിരുന്ന ഗുജറാത്തിലെ വൽസാദ് സ്വദേശി രാജേഷ് പട്ടേൽ, മേഖലയിലെ പ്രശ്നങ്ങൾ രൂക്ഷമായതോടെയാണ് അവിടം വിടാൻ നിർബന്ധിതരായതെന്ന് പറഞ്ഞു. അവിടെ സ്ഥിതിഗതികൾ ആകെ കുഴപ്പത്തിലായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾക്ക് അവിടം വിടേണ്ടി വന്നത്. ടെഹ്റാനിലെ ഇന്ത്യൻ എംബസി ഞങ്ങളെ ഒരുപാട് സഹായിച്ചു- പട്ടേൽ പറഞ്ഞു. സ്വന്തം നിലയ്ക്ക് അവിടം വിടുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇന്ത്യൻ എംബസി എല്ലാ സംസ്ഥാനങ്ങളിലും സഹായ കേന്ദ്രങ്ങൾ സ്ഥാപിച്ച് ഞങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇറാനിൽ നിന്ന് അർമേനിയ വഴിയാണ് ഇന്ത്യൻ സർക്കാർ ഞങ്ങളെ നാട്ടിലെത്തിച്ചത്- അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ നിന്നുള്ള മറ്റൊരു മത്സ്യത്തൊഴിലാളി, മടങ്ങിവരുന്നതിന് മുൻപ് തങ്ങൾ അനുഭവിച്ച ഭീകരാവസ്ഥയെക്കുറിച്ച് വിവരിച്ചു. ജീവൻ തന്നെ അപകടത്തിലാകുന്ന സാഹചര്യമാണ് അവിടെയുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഒരു ദിവസം ഏകദേശം 10 മുതൽ 20 വരെ ബോംബുകളാണ് ഞങ്ങളുടെ കൺമുന്നിൽ വീണിരുന്നത്. ജീവൻ കയ്യിൽ പിടിച്ചാണ് ഞങ്ങൾ ഇവിടെ സുരക്ഷിതമായി എത്തിയത്. ഞങ്ങളുടെ സർക്കാരിന് ഒരുപാട് നന്ദി’. അദ്ദേഹം പറഞ്ഞു.





























