ജനീവ : ചൂട് കൂടി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആല്‍പ്സ് പര്‍വത നിരയിലെ മഞ്ഞ് ഉരുകിയതിലൂടെ പുറത്തെത്തിയത് ദശാബ്ദങ്ങള്‍ക്ക് മുമ്പ് കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങളും രണ്ട് മനുഷ്യരുടെ മൃതശരീരങ്ങളും. 1968 ജൂണ്‍ 30ന് സ്വിസ് ആല്‍പ്സില്‍ തകര്‍ന്നെന്ന് കരുതുന്ന ഒരു പൈപ്പര്‍ ചെറോകീ വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഓഗസ്റ്റ് 4ന് അലെഷ് ഹിമാനിയില്‍ നിന്ന് കണ്ടെത്തിയ ചെറുവിമാനത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി ഡി.എന്‍.എ പരിശോധന നടത്തും.
ജൂലായ് അവസാനം ഒരു സ്കീ റിസോര്‍ട്ടിന് സമീപമുള്ള സ്റ്റോക്‌ജി ഹിമാനയിലാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. അധികം കേടുപാട് സംഭവിച്ചിട്ടില്ലാത്ത മൃതദേഹത്തില്‍ 1980കളിലേതുപോലുള്ള വസ്ത്രങ്ങളാണുണ്ടായിരുന്നത്. വാലൈസ് പ്രവിശ്യയിലെ ചെസ്യന്‍ ഹിമാനിയില്‍ ഓഗസ്റ്റ് 3ന് ഫ്രഞ്ച് പര്‍വതാരോഹകരാണ് രണ്ടാമത്തെ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. 70കളിലോ 80കളിലോ മരിച്ച ആരെങ്കിലുമാകാം ഇതെന്ന് കരുതുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ ഏകദേശം 300 ഓളം പേരെയാണ് ആല്‍പ്സില്‍ കാണാതായത്. ഇതില്‍ ഭൂരിഭാഗം പേരും മരിച്ചെന്ന് കരുതുന്നു. വേനല്‍ക്കാലത്ത് മഞ്ഞുരുകുമ്പോള്‍ മൃതദേഹങ്ങളും വിമാനാവശിഷ്ടങ്ങളും തെളിഞ്ഞുവരും. മഞ്ഞില്‍ ഉറഞ്ഞുപോയവ ആയതിനാല്‍ ഇവയ്ക്ക് കാര്യമായ കേടുപാടുകള്‍ ഉണ്ടായിരിക്കില്ല.