കുവൈത്ത് സിറ്റി: കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം ഉണ്ടായ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വ്യോമ പ്രതിരോധ യൂണിറ്റുകൾ അടിയന്തരമായി രംഗത്തിറങ്ങി. നിലവിൽ ശത്രുക്കളുടെ വ്യോമ ലക്ഷ്യങ്ങളെ പ്രതിരോധ സംവിധാനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് സൈനിക ജനറൽ സ്റ്റാഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളതും അംഗീകൃതവുമായ സുരക്ഷാ നടപടിക്രമങ്ങൾ അനുസരിച്ചാണ് പ്രതിരോധ യൂണിറ്റുകൾ ഈ ശത്രു ലക്ഷ്യങ്ങളെ അന്തരീക്ഷത്തിൽ വച്ചുതന്നെ പ്രതിരോധിക്കുന്നതെന്നും സൈന്യം പറഞ്ഞു.
രാജ്യത്ത് നിലവിലുള്ള അടിയന്തര സാഹചര്യം കണക്കിലെടുത്ത് സുരക്ഷയും പൊതുജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട ഔദ്യോഗിക അധികാരികൾ പുറപ്പെടുവിക്കുന്ന എല്ലാ നിർദേശങ്ങളും മാർഗനിർദേശങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ പ്രത്യേകം അഭ്യർഥിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലോ മറ്റോ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വീഴരുതെന്നും, വിവരങ്ങൾ ഔദ്യോഗികവും അംഗീകൃതവുമായ ഉറവിടങ്ങളിൽ നിന്നുമാത്രം നേരിട്ട് സ്വീകരിക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും സൈനിക ജനറൽ സ്റ്റാഫ് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.






























