തിരുവനന്തപുരം : സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ജനക്ഷേമകരമായ രണ്ട് പ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ച് പുതിയ സർക്കാർ. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ട് വെച്ച അഞ്ച് പ്രധാന ഗ്യാരണ്ടികളിൽ രണ്ടെണ്ണം നടപ്പാക്കാനാണ് ആദ്യ യോഗത്തിൽ തീരുമാനമായിരിക്കുന്നത്. സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. വരുന്ന ജൂൺ 15 മുതൽ ഈ പദ്ധതി നിലവിൽ വരുമെന്ന് അറിയിച്ചു. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വരും ദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെങ്കിലും അടുത്ത മാസം പകുതിയോടെ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യമായി യാത്ര ചെയ്യാമെന്നത് ഉറപ്പായിരിക്കുകയാണ്.
ഇന്ത്യയിൽ ആദ്യം വയോജനങ്ങൾക്കായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുക എന്നതാണ് മന്ത്രിസഭയുടെ രണ്ടാമത്തെ പ്രധാന തീരുമാനം. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്ത് മുതിർന്ന പൗരന്മാർക്കായി മാത്രമായി ഒരു വകുപ്പ് നിലവിൽ വരുന്നത്. വയോജനങ്ങളുടെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ജപ്പാനിലെ സർക്കാർ മാതൃകകൾ കേരളവും പരിശോധിക്കുമെന്ന് പ്രഖ്യാപനത്തിൽ പറഞ്ഞു. വയോജന വകുപ്പ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളിൽ വിശദമായ പഠനം പൂർത്തിയാക്കും. ഒരു സമൂഹം എത്രത്തോളം പരിഷ്കൃതമാണെന്ന് അളക്കുന്നത് ആ സമൂഹം മുതിർന്ന പൗരന്മാരോട് എങ്ങനെ പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണെന്നും മുതിർന്നവരെ കരുതലോടെ ചേർത്തുപിടിക്കുന്ന ഒരു മാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.






























