തെഹ്റാൻ: ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം. ഹോര്‍മൂസ് കടലിടുക്കിലെ ഇറാനിയന്‍ എണ്ണക്കപ്പലിന് നേരെയാണ് അമേരിക്കന്‍ ആക്രമണമുണ്ടായത്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് സമീപത്തുവെച്ചാണ് എണ്ണ ടാങ്കറിനെ ലക്ഷ്യം വെച്ച് യുഎസ് ആക്രമണമുണ്ടായത്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ആക്രമണത്തില്‍ കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നും എല്ലാവരെയും ഉടനടി മാറ്റിയെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഇറാന്റെ പികാക്‌സ് മലനിരയില്‍ വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.
ഇറാന്റെ യുറേനിയം ശേഖരമുള്ള മലനിര വൈകാതെ തന്നെ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാനിലെ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമാണ് ‘പികാക്‌സ് മൗണ്ടന്‍’ സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടിയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് തുരങ്ക സമുച്ചയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ഒരു കേന്ദ്രം കൂടിയാണ് ഇത്. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ മാസങ്ങളായി തുടരുന്ന യുദ്ധത്തിന്റെ ലക്ഷ്യം ആണവായുധം സ്വന്തമാക്കുന്നതില്‍ നിന്ന് തെഹ്റാനെ തടയുക എന്നതാണെന്ന് ട്രംപ് പറഞ്ഞിരുന്നു.































