കോന്നി : കഴിഞ്ഞ നാലര വർഷക്കാലമായി കോന്നിയിൽ സേവനം അനുഷ്ഠിച്ച കോന്നി ഡി എഫ് ഓ ശ്യാം മോഹൻലാൽ ഐ എഫ് എസ്ന് വനം വകുപ്പിന്റെ ആസ്ഥാന മന്ദിരത്തിലേക്ക് സ്ഥാനമാറ്റം കിട്ടി പടിയിറങ്ങുമ്പോൾ കഴിഞ്ഞ കാലയളവിൽ കോന്നി വനം ഡിവിഷന് ലഭിച്ചത് ഒട്ടേറെ വികസനങ്ങൾ ആയിരുന്നു. പത്തനംതിട്ട ജില്ലയിലെ ഗോത്ര വർഗ പ്രദേശങ്ങളിൽ പ്രധാനപെട്ടതായ ആവണിപ്പാറ ഗിരി വർഗ കോളനിയിൽ വെളിച്ചം എത്തി എന്ന ചരിത്ര നേട്ടത്തിന് ചുക്കാൻ പിടിച്ചത് കോന്നി ഡി എഫ് ഓ ശ്യാം മോഹൻലാൽ ആയിരുന്നു.
2019ലാണ് ആവണിപ്പാറ ഗിരി വർഗ കോളനിയിൽ വെളിച്ചം എത്തുന്നത്. കൂടാതെ മുൻ വനം വകുപ്പ് മന്ത്രി അഡ്വ കെ രാജുവിന്റെ നിർദേശപ്രകാരം അച്ചൻകോവിൽ അലിമുക്ക് റോഡ് വനാവകാശ നിയമം അനുസരിച്ച് ടാർ ചെയ്ത് നവീകരിച്ചതും അദേഹത്തിന്റെ മികച്ച നേട്ടങ്ങളിൽ ഒന്നായിരുന്നു. ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാം എന്ന ഉത്തരവ് സംസ്ഥാനത്ത് ആദ്യമായി നടപ്പിൽ വരുത്തിയതും കോന്നിയിൽ ആണ്.ഡി എഫ് ഓ യുടെ ഉത്തരവ് പ്രകാരം ആരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയിൽ ആണ് കോന്നി റേഞ്ച് ഓഫീസർ ആയിരുന്ന സലിൽ ജോസ് ആദ്യത്തെ ശല്യക്കാരായ കാട്ടുപന്നിയെ വെടിവെച്ച് കൊന്നത്.
കാല പഴക്കം ചെന്നതും ചോർന്നൊലിക്കുന്നതുമായ ഫോറെസ്റ്റേഷൻ കെട്ടിടങ്ങൾ ഉണ്ടായിരുന്ന കോന്നി വനം ഡിവിഷനിൽ അഞ്ച് മാതൃക ഫോറെസ്റ്റേഷൻ ഉല്‍ ഘാടനം ചെയ്യപെടുകയും ആറാമത്തെ ഫോറെസ്റ്റേഷൻ കെട്ടിടം നിർമ്മാണം നടന്നു വരുന്നതും അദേഹത്തിന്റെ ശ്രമ ഫലമാണ്. കേരളം നേരിട്ട രണ്ട് മഹാ പ്രളയങ്ങളെ അതിജീവിക്കുവാൻ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കുട്ടവഞ്ചികൾ പ്രയോജന പെടുത്തിയതും പ്രധാന സംഭവങ്ങളിൽ ഒന്നായിരുന്നു. ഏറ്റവും ഒടുവിൽ അദ്ദേഹം കോന്നി വനം ഡിവിഷന്റെ പടിയിറങ്ങുമ്പോൾ ആവണിപ്പാറ ഗിരിവർഗ കോളനിയിലേക്ക് നടപ്പാലം സ്ഥാപിക്കുന്നതിന് ഉള്ള അനുമതി ഫയലിൽ വനാവകാശ നിയമ പ്രകാരം ഒപ്പ് വെച്ചാണ് തിരുവനന്തപുരം ഹെഡ് ഓഫീസിലേക്ക് മടങ്ങുന്നത്.