തിരുവനന്തപുരം : കൊല്ലം ജില്ലയിലെ മരാമത്തു പ്രവൃത്തികൾ സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിക്ക് നേരത്തേതന്നെ നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരൻ. പൊതുമരാമത്ത് വകുപ്പിലെ അഴിമതി റിപ്പോർട്ട് മന്ത്രിയുടെ ഓഫീസ് പൂഴ്ത്തി എന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യവിരുദ്ധമാണ്. ഫയൽ കൈകാര്യം ചെയ്യുന്ന പ്രൈവറ്റ് സെക്രട്ടറി കോവിഡ് മൂലം ഇരുപതു ദിവസം ചികിത്സയിലായിരുന്നു. മന്ത്രി നടപടിക്കു നിർദേശിച്ച ഉദ്യോഗസ്ഥരെ ഇലക്‌ഷൻ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടോ എന്നു പരിശോധിച്ച് ആവശ്യമെങ്കിൽ ഇലക്‌ഷൻ കമ്മിഷന്റെ അനുവാദം വാങ്ങി നടപടി സ്വീകരിക്കേണ്ടത് വകുപ്പ് സെക്രട്ടറിയാണ്.
ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം പൊതുമരാമത്തു ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ ഇതുവരെ മടിച്ചിട്ടില്ല. പരാതികളുടെയും പരിശോധനയുടെയും അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ചീഫ് എൻജിനിയർമാർ, സൂപ്രണ്ടിങ് എൻജിനിയർമാർ, എക്സിക്യുട്ടീവ് എൻജിനിയർമാർ എന്നിവരടക്കം മരാമത്തു വകുപ്പിലെ 150-ഓളം ഉദ്യോഗസ്ഥർക്കെതിരേ ഇതിനോടകം നടപടിയെടുത്തിട്ടുണ്ട്. ചില ഉദ്യോഗസ്ഥരുടെ ദുരുദ്ദേശ്യപരമായ താത്‌പര്യങ്ങളാണ് ഈ വ്യാജവാർത്തയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.