റാന്നി: റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡിലെ മാലിന്യം മഴയത്ത് ചീഞ്ഞ് ദുർഗന്ധം വമിപ്പിക്കുന്നതായി പരാതി. മനുഷ്യ വിസർജ്യങ്ങൾ അടക്കമാണ് കൂടികിടന്ന് മഴയിൽ ദുർഗന്ധം വ്യാപിക്കുന്നത്. റാന്നി ബസ് സ്റ്റാൻഡിലെ പഞ്ചായത്തിൻ്റെ ഉടമസ്ഥയിലുള്ള വ്യാപാര സമുച്ചയത്തിൻ്റെ ഒരു വശത്താണ് മാലിന്യങ്ങൾ കുന്നു കൂടി മഴയിൽ കുതിർന്ന് അളിഞ്ഞ നിലയിൽ കൂടിക്കിടക്കുന്നത്. പഞ്ചായത്ത് വക വ്യാപാര സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഗവൺമെൻ്റ് ഐ ടി കോളജിലെ കുട്ടികൾ ക്ലാസില്ലാത്ത സമയങ്ങളിൽ വിശ്രമിക്കുന്ന ഭാഗത്താണ് മാലിന്യം കൂടി കിടക്കുന്നത്. പഞ്ചായത്ത് വ്യാപാര സമുച്ഛയത്തിന് സമീപം പേരിന് വേണ്ടി മാത്രം വെച്ചിരിക്കുന്ന ചെറിയ മാലിന്യ ടാങ്കുകൾ നിറഞ്ഞു മറിഞ്ഞ നിലയിലാണ്. വീണ്ടും പല സ്ഥലത്തു നിന്നുമുള്ള മാലിന്യം ഈ ടാങ്കിൻ്റെ സമീപത്ത് കൂട്ടിയിടുന്നതാണ് പതിവ്. റാന്നി പഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ പ്രവർത്തനം മെച്ചപ്പെട്ടതല്ലാത്തതാണ് ടൗണിൽ അടക്കം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം കുന്നുകൂടുവാൻ കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. പഞ്ചായത്തിൽ നിന്നും ചുമതലപ്പെടുത്തിയ ഹരിത കർമ്മ സേനാഗംങ്ങൾ കൃത്യമായി പണം വാങ്ങി രസീത് കൊടുത്ത ശേഷം ചാക്കിൽ മാലിന്യങ്ങൾ നിറച്ച് വഴിയില്‍ ഉപേക്ഷിച്ച് പോകുന്നതായും പറയുന്നു.
പെരുമ്പുഴ ബസ് സ്റ്റാൻഡിലെ പഞ്ചായത്തിൻ്റെ ഉടമസ്ഥയിലുള്ള ശുചി മുറി പ്രവർത്തിക്കാത്തതു കാരണം രാത്രികാലങ്ങളിൽ ടൗണിൽ അലഞ്ഞു തിരിയുന്നവർ ബസ് സ്റ്റാൻഡിലെ ഒഴിഞ്ഞ സ്ഥലം നോക്കി വിസർജ്ജനം നടത്തുന്നതാണ് മനുഷ്യ മാലിന്യങ്ങൾക്ക് കാരണമെന്ന് യാത്രക്കാർ പറയുന്നത്. ഇപ്പോൾ മഴ വ്യാപിച്ചതോടെ കൂടിക്കിടക്കുന്ന ജൈവ മാലിന്യങ്ങൾ അളിഞ്ഞ് മഴവെള്ളത്തോടൊപ്പം സ്റ്റാൻഡിലേക്ക് ഒഴുകുന്ന നിലയിലാണ്. മാലിന്യ നിർമ്മാർജ്ജനത്തിന് പലയിനങ്ങളിലായി ലക്ഷകണക്കിന് ഫണ്ട് സർക്കാരുകൾ നല്കിയിട്ടും വേണ്ടവിധത്തിൽ ഉപയോഗിക്കാത്തത് പഞ്ചായത്തിൻ്റെ അനാസ്ഥയാണന്നാണ് പൊതു പ്രവർത്തകർ അടക്കം ആക്ഷേപം പറയുന്നത്. സ്കൂൾ കോളജ് ഐ റ്റി ഐ വിദ്യാർത്ഥികളും നാട്ടുകാരും എത്തുന്ന ബസ് സ്റ്റാൻ്റിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ അധികൃതരുടെ ശ്രദ്ധ വേണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവിശ്യം.