കോന്നി : കോന്നി നാരായണപുരം ചന്തയിൽ മാലിന്യ സംസ്കരണം നിലച്ചതോടെ വ്യാപാരികളും പൊതു ജനങ്ങളും ദുരിതത്തിൽ ആയിട്ടും കോന്നി ഗ്രാമ പഞ്ചായത്ത് അധികൃതർ ഇപ്പോഴും മൗനത്തിലാണ്. കഴിഞ്ഞ രണ്ട് മാസത്തിൽ ഏറെയായി കോന്നി നാരായണ പുരം ചന്തയിലെ മാലിന്യങ്ങൾ ഗ്രാമ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തിട്ട്. മാലിന്യങ്ങൾ അഴുകുന്ന ദുർഗന്ധം മൂലം പ്രദേശത്ത് നിൽക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയാണിപ്പോൾ. ഇത് ചന്തക്കുള്ളിലെ വ്യാപാരികൾക്ക് മാത്രമല്ല ചന്തയിലേക്ക് വരുന്ന പൊതു ജനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ഇവിടുത്തെ മാലിന്യം സംസ്കരിക്കാൻ എയറോബിക്ക് കമ്പോസ്റ്റ് സംവിധാനം ഉണ്ടെങ്കിലും ഇതും നിലവിൽ പ്രവർത്തിക്കുന്നില്ല. മാലിന്യം അഴുകുന്ന ദുർഗന്ധവും മലിന ജലവും മൂലം പ്രദേശത്ത് കച്ചവടം നടത്താൻ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിൽ ഉള്ളതെന്ന് വ്യാപാരികൾ പറയുന്നു. വിഷയം അടിയന്തിരമായി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് കോന്നി നാരായണപുരം ചന്തയിലെ വ്യാപാരികൾ നിരവധി തവണ കോന്നി ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. മുൻപ് ഇവിടെ ആധുനിക അറവ് ശാല നിർമ്മാണം ആരംഭിച്ചെങ്കിലും ഇതും പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. മാലിന്യം അഴുകുന്ന മലിന ജലത്തിൽ കൊതുകുകളും മുട്ടയിടുന്നുണ്ട്. സംഭവത്തിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കോന്നി നാരായണ പുരം ചന്തയിലെ വ്യാപാരികൾ.