പത്തനംതിട്ട : കാമുകന്‍ കാലുവാരി. വീട് വിട്ടിറങ്ങി അര്‍ദ്ധരാതി നടുറോഡില്‍ ഒറ്റപ്പെട്ട പെണ്‍കുട്ടിയെ സുരക്ഷിത സ്ഥാനങ്ങളിലേല്‍പിച്ച് മാധ്യമപ്രവര്‍ത്തകന്‍. പ്രണയത്തെ തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിയ കൗമാരക്കാരിയാണ് അര്‍ദ്ധരാത്രി പത്തനംതിട്ട ബസ് സ്റ്റാന്‍ഡിന് അടുത്ത് കറങ്ങി നടക്കുന്നത് കണ്ടത്. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ പ്രക്കാനമാണ് പെണ്‍കുട്ടിയെ കണ്ടത്. പെണ്കുട്ടിയുടെ അടുത്തെത്തി വിവരങ്ങള്‍ ചോദിച്ചപ്പോള്‍ യുവാവിനൊപ്പം പോകാന്‍ ഇറങ്ങിയതാണെന്നും അയാള്‍ വന്നില്ല താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞത്.
പെണ്‍കുട്ടിയെ സമാധാനപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ സുരക്ഷിതമായ കൈകളിലെത്തിക്കാന്‍ വേണ്ടി പോലീസ് കണ്‍ട്രോള്‍റുമില്‍ ബന്ധപ്പെട്ടു. ഉടന്‍ തന്നെ വനിത പോലീസ് അടങ്ങിയ സംഘം പെണ്‍കുട്ടിയെ വനിത സ്റ്റേഷനിലേയ്ക്കു മാറ്റുകയും ചെയ്തു. പിന്നീട് കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിച്ച് അവരെത്തിയപ്പോള്‍ കൂടെ അയയ്ക്കുകയുമായിരുന്നു. സമയോചിതമായി ഇടപെട്ട ഒരു ദുരന്തം ഒഴിവാക്കിയ മാധ്യമപ്രവര്‍ത്തകന്‍ സുനില്‍കുമാറിന് നിരവധി ആളുകളാണ് അഭിനന്ദനം അറിയിച്ചത്.
സുനില്‍കുമാര്‍ പ്രക്കാനം ഫേസ്ബുക്കില്‍ കുറിച്ചത്
പ്രണയത്തിന്റെ വാരി കുഴിയില്‍ അകപ്പെട്ട് കാമുകനെ തേടി വീട് വിട്ടിറങ്ങി തെരുവില്‍ അലഞ്ഞ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതില്‍ ചാരിതാര്‍ത്ഥ്യം.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് പത്തനംതിട്ട നഗരസഭാ ബസ്സ്റ്റാന്‍ഡിന് പരിസരത്ത് അലഞ്ഞ് തിരിഞ്ഞ് നടന്ന പത്തനാപുരം പുന്നല സ്വദേശിനി 22കാരി കോളേജ് വിദ്യാര്‍ത്ഥിനിയെ സുരക്ഷിതയായി പോലീസില്‍ ഏല്‍പ്പിച്ചത്.
രാത്രി 9 മണി മുതല്‍ തോളില്‍ ബാഗ് തുക്കി ഒരു പെണ്‍കുട്ടി ഒറ്റക്ക് ബസ് സ്റ്റാന്‍ഡിലും ഓട്ടോ സ്റ്റാന്‍ഡിലും റോഡിലും കറങ്ങി നടക്കുന്നത് കണ്ടിരുന്നങ്കിലും യാത്രക്കാരി എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ 10 മണിയോടെ അവസാന വണ്ടിയും പോയി കഴിഞ്ഞപ്പോഴും വിജയനമായ സ്റ്റാന്‍ഡിലും പരിസത്തും തനിച്ച് നടക്കുന്ന കുട്ടിയെ കൂടുതല്‍ ശ്രദ്ധിച്ചു.
ഇരുളിന്റെ മറവിലെ ചില ‘ കഴുകന്‍മ്മാരുടെ കണ്ണുകള്‍ ‘ ആ കുട്ടിയുടെ മേല്‍ പതിയുന്നതു പോലെ തോന്നിയപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ പിതാവ് ആയ എനിക്ക് കണ്ടില്ലന്ന് നടിച്ച് മടങ്ങാന്‍ കഴിഞ്ഞില്ല. വണ്ടി എടുത്ത് അടുത്ത് ചെന്നപ്പോഴെക്കും അവള്‍ ഇരുളിലേക്ക് നടന്ന് അകന്നിരുന്നു. എങ്കിലും പിന്‍ന്തുടര്‍ന്ന് ഞാന്‍ അബാന്‍ ജംഗ്ഷന് സമീപത്ത് അവളെ കണ്ടുമുട്ടി. വണ്ടി നിര്‍ത്തി വിവരങ്ങള്‍ അന്വേഷിച്ചു.
നഗരത്തില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയ കാമുകനൊപ്പം പോകുവാന്‍ ഇറങ്ങിയതാണെന്നവള്‍ പറഞ്ഞു.
തുണി അടങ്ങിയ ബാഗ്. 28 രൂപ മാത്രം കൈയ്യില്‍. ഉച്ച കഴിഞ്ഞ് 3 മണിക്ക് നഗരത്തില്‍ എത്തി കാമുകന്‍ പറഞ്ഞ സ്ഥലത്ത് മണിക്കൂറുകളോളം കാത്ത് നിന്നെങ്കിലും അവന്‍ വന്നില്ല. മൊബൈല്‍ ഫോണ്‍ കൈയ്യിലില്ലാത്ത കുട്ടി വിഷമിച്ച് നടക്കുകയായിരുന്നു. ചതിക്കപ്പെട്ടും മോളെ വീട്ടിലേക്ക് മടങ്ങി പോകണം. ഞാന്‍ സഹായിക്കാം പോലീസിനെ വിളിക്കാം എന്ന് പറഞ്ഞെങ്കിലും അവള്‍ അതിന് തയ്യാറായില്ലന്ന് പറഞ്ഞു. വീട്ടിലേക്ക് മടങ്ങില്ലെന്ന് വാശി പിടിച്ചു. ഈ സമയം സമീപത്തെ ഒരു ഹോട്ടലുടമയും അതുവഴിവന്നു. ആ നല്ല മനുഷ്യനും എനിക്ക് ഒപ്പം ചേര്‍ന്ന് കുട്ടിയെ ഉപദേശിച്ചു പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. അവള്‍ വഴങ്ങിയില്ല.
കാമുകനെ ഒന്ന് വിളിക്കാമോ എന്നായി അവളുടെ അടുത്ത ചോദ്യം. അവള്‍ പറഞ്ഞതനുസരിച്ച് ഞാന്‍ വിളിച്ചു. തുടര്‍ച്ചയായി തിരക്കിലായിരുന്ന ഫോണ്‍ ഒടുവില്‍ ബെല്ല് അടിച്ചെങ്കിലും എടുത്തില്ല.
നഗര പരിധിയോട് ചേര്‍ന്ന ഉത്സവം നടക്കുന്ന ഒരു ക്ഷേത്രത്തില്‍ ഒരു പക്ഷേ കാമുകന്‍ കാണും അവിടേക്ക് ഒന്ന് കൊണ്ടു വിടാമോ എന്നും അവള്‍ ചോദിച്ചു. അവിടെ അവന്‍ ഇല്ലെങ്കില്‍ നീ എന്ത് ചെയ്യുമെന്ന് തിരിച്ച് ചോദിച്ചപ്പോള്‍ ഇല്ലെങ്കില്‍ ഞാന്‍ നടന്ന് പോന്നോളാം ചേട്ടാ എന്നായി. രണ്ടും നടക്കുന്ന കാര്യമല്ല മക്കളെ എന്ന് പറഞ്ഞ് അവളെ അതില്‍ നിന്നു പിന്‍ന്തിരിപ്പിച്ചു. ഇതിനിടെ ഞങ്ങളുടെ അടുക്കല്‍ നിന്ന് പോകുവാനും അവള്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കാറിന്റെ ഡോര്‍ തുറന്ന് കയറ്റി ഇരുത്തി. ഭക്ഷണം വാങ്ങി തരട്ടെ എന്ന് ചോദിച്ചെങ്കിലും വേണ്ടന്ന് പറഞ്ഞു.
വണ്ടിയില്‍ ഉണ്ടായിരുന്ന കുപ്പിവെള്ളം കുടിക്കാന്‍ നല്കി. ഇതിനിടെ എനിക്ക് ഒപ്പം നിന്ന ആ നല്ല മനുഷ്യന്റെ ബന്ധുവായ ഒരു യുവാവ് കൂടി അതുവഴി വന്നു. അയാള്‍ ഉടന്‍ തന്നെ പുന്നലയിലുള്ള ഒരു സുഹൃത്തിനെ വിളിച്ചു. കുട്ടിയുടെ മേല്‍ വിലാസം സ്ഥിരീകരിച്ചു. ശരിയെന്ന് ഉറപ്പാക്കി. ഇതെ തുടര്‍ന്ന് ഞാന്‍ അമ്മയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു. ആദ്യം തരാന്‍ വിസമ്മതിച്ചെങ്കിലും എന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ നമ്പര്‍ തന്നു. അമ്മയെ വിളിച്ചു. വിവരം മുഴുവന്‍ കേള്‍ക്കുന്നതിന് മുന്‍പ് അവര്‍ പൊട്ടിക്കരഞ്ഞു കൊണ്ട് പിതാവിന് ഫോണ്‍ കൈമാറി. ഉടന്‍ എത്താം എന്ന് മറുപടി. ഇതിനോടകം തന്നെ വിവരം പോലീസ് കണ്‍ട്രോള്‍ റുമിലും പത്തനംതിട്ട സി ഐ സുനില്‍ സാറിനെയും അറിയിച്ചിരുന്നു.
ഏറെ വൈയ്കാതെ എസ് ഐ വിജയന്‍ സാറിന്റെ നേത്യത്വത്തില്‍ വനിതാ പോലീസ് എത്തി കുട്ടിയെ കൂട്ടി കൊണ്ട് പോയി. തുടര്‍ന്ന് 12 മണിയോടെ പത്തനംതിട്ട വനിതാ സ്റ്റേഷനില്‍ എത്തിയ മാതാപിതാക്കള്‍ക്ക് ഒപ്പം കൂട്ടിയെ വിട്ടയച്ചു. പ്രണയം നടിച്ച് നമ്മുടെ പെണ്‍കുട്ടികളെ ചതിക്കുഴിയില്‍പ്പെടുത്തുന്ന ഇത്തരം കാപാലികന്മാരെ കല്‍ തുറങ്കിലടയ്ക്കാന്‍ നിയമം കൂടുതല്‍ ശക്തമാകേണ്ടിയിരിക്കുന്നു. തെരുവില്‍ ഇതെ പോലെ ഒറ്റപ്പെട്ട് പോകുന്നവര്‍ നമ്മുടെ സഹോദരിയും മകളും ആണന്ന് ഓര്‍ക്കുക. ഇവരെ കണ്ടില്ലെന്ന് നടിക്കാന്‍ നന്മക്ക് കഴിയുമോ. ? വീണ്ടും ഒരു ‘ നിര്‍ഭയ ‘ ഈ നാട്ടില്‍ ഉണ്ടാകാതിരിക്കാന്‍ നമ്മുക്ക് ജാഗ്രത പാലിക്കാം.

































