തിരുവനന്തപുരം : ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കി എന്നാരോപിച്ച് സർക്കാർ ജീവനക്കാരന് ക്രൂര മര്‍ദനം. നെയ്യാറ്റിൻകര സ്വദേശി പ്രദീപിനാണ് നീറമൺകരയിൽ വെച്ച് മർദനമേറ്റത്. ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളാണ് ജോലി കഴിഞ്ഞു മടങ്ങിയ പ്രദീപിനെ മർദിച്ചത്.
ബൈക്കിൽ ഹൈൽമറ്റ് ധരിക്കാതെ സിഗ്നൽ കാത്തുനിന്ന രണ്ടു യുവാക്കൾ ഹോൺ മുഴക്കിയത് എന്തിനാണെന്ന് ചോദിച്ചാണ് പ്രദീപിനെ മർദിച്ചത്. താനല്ല ഹോൺ മുഴക്കിയതെന്നു പറഞ്ഞെങ്കിലും യുവാക്കൾ പ്രദീപിനെ ബൈക്കിൽനിന്ന് വലിച്ച് താഴെയിട്ടു മർദിച്ചു. പിന്നീട് യുവാക്കൾ കടന്നു. തലയ്ക്കു പരുക്കേറ്റ പ്രദീപിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുശേഷം കരമന പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ലെന്ന് പ്രദീപ് പറയുന്നു. പ്രദീപാണ് തൊട്ടടുത്തുള്ള കടയിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസിന് കൈമാറിയത്.





























