തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ സംവരണം സ്വകാര്യമേഖലയിലേക്കുകൂടി വ്യാപിപ്പിക്കുന്നത് പരിഗണനയിലെന്ന് സർക്കാർ. രണ്ടാംപിണറായിസർക്കാറിന്റെ നാലാംവാർഷികാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രോഗ്രസ് റിപ്പോർട്ടിലാണ് പ്രഖ്യാപനം. സിൽവർ ലൈനിൽ പിന്നോട്ടില്ലെന്നും സർക്കാറിന്റെ നാലുവർഷനേട്ടം അക്കമിട്ടുനിരത്തിയ റിപ്പോർട്ടിൽ പറയുന്നു. ദേവസ്വം വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളിൽ പിഎസ്സി മാതൃകയിൽ സംരണം നടപ്പാക്കി. ദളിത് ക്രൈസ്തവർക്ക് പട്ടികജാതി ആനുകൂല്യം ലഭ്യമാക്കാൻ കെ.ജി. ബാലകൃഷ്ണൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി.
പശ്ചാത്തലസൗകര്യവികസനത്തിന് ഈ വർഷം ഡിസംബറിനുള്ളിൽ 12,500 കോടി രൂപയുടെ പദ്ധതികൾ കിഫ്ബിവഴി പൂർത്തിയാക്കും. റെയിൽവേയിൽനിന്ന് അന്തിമാനുമതി ലഭിക്കുന്നമുറയ്ക്ക് സിൽവർ ലൈനിൽ തുടർനടപടികളുമായി മുന്നോട്ടുപോവും. വിശദപദ്ധതിറിപ്പോർട്ട് റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്.2016-ൽ 300 സ്റ്റാർട്ടപ്പുകളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത് 6,400 ആയി. 5,983 കോടിയുടെ നിക്ഷേപം വന്നു. 64,000 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. അടുത്തവർഷത്തോടെ 15,000 സ്റ്റാർട്ടപ്പുകളും ഒരുലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കും.
സംസ്ഥാനത്ത് 3.53 ലക്ഷം പുതിയ സംരംഭങ്ങളും 26,888 കോടിയുടെ നിക്ഷേപവും യാഥാർഥ്യമായി. ഇതുവഴി ഏഴരലക്ഷം തൊഴിലവസരങ്ങളുണ്ടായി.ലൈഫ് മിഷനിൽ നാലരലക്ഷം വീടുകൾ ഉറപ്പാക്കി. കൃഷി പാഠ്യപദ്ധതിയുടെ ഭാഗമാക്കി. ഇതുവരെ 4,00,956 പട്ടയങ്ങൾ നൽകി. സ്‌കൂളിൽ 200 പ്രവൃത്തിദിനങ്ങളും ആയിരംമണിക്കൂർ അധ്യയനവും ഉറപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി. പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങൾക്കുപുറമേയും ഒട്ടേറെ പദ്ധതികൾ നടപ്പാക്കിവരുന്നുവെന്നാണ് സർക്കാറിന്റെ അവകാശവാദം.





























