തിരുവനന്തപുരം: കസ്റ്റഡിയിലുള്ളവരുടെ വൈദ്യപരിശോധന സംബന്ധിച്ച് മാർഗനിർദേശങ്ങളായി. പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോയെന്ന് നേരത്തെ കണ്ടെത്തണം. പരിശോധനാസമയത്ത് ഡോക്ടർ പറഞ്ഞാൽ പോലീസിന് മാറിനിൽക്കാം. എന്നാൽ അക്രമാസക്തനായാൽ ഉടൻ ഇടപെടണം. വൈദ്യപരിശോധനക്ക് ബന്ധുവോ നാട്ടുകാരനോ ഒപ്പമുണ്ടാകണം. മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുന്നതിനും മാനദണ്ഡമുണ്ട്. അക്രമസ്വഭാവമുള്ളവരാണെങ്കിൽ മജിസ്‌ട്രേറ്റിന്റെ സമ്മതത്തോടെ കൈവിലങ്ങ് ധരിപ്പിക്കാമെന്നതാണ് പ്രധാന നിർദേശം.
കസ്റ്റഡിയിലുള്ളയാളുടെ ശരീരത്തിലോ വസ്ത്രത്തിലോ ആയുധം, ലഹരിമരുന്ന്, വിഷം തുടങ്ങിയവയില്ലെന്ന് പോലീസ് ഉറപ്പാക്കണം. അക്രമാസക്തരാകാൻ ഇടയുള്ളവരെ കുറിച്ച് ഡോക്ടർമാർക്ക് നേരത്തെ വിവരം നൽകണം. ഡോ. വന്ദനാ ദാസിന്റെ കൊലപാതകമാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കാൻ ഇടയാക്കിയത്. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ജോലിക്കിടെയാണ് ഹൗസ് സർജനായ വന്ദന കുത്തിക്കൊല്ലപ്പെട്ടത്. പോലീസ് പരിശോധനക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ഡോക്ടറെ കുത്തിക്കൊന്നത്. പോലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.






























