തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസിൽ ജീവനക്കാരെ പഴിചാരി എഡിജിപി എം.ആർ അജിത് കുമാർ. കേസിലെ രേഖകൾ തിരുത്താൻ താൻ ആർക്കും നിർദ്ദേശം നൽകിയിട്ടില്ലെന്നും കേസിൽ ഇടപെടാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് അജിത് കുമാർ ഉന്നത ഉദ്യോഗസ്ഥർക്ക് അനൗദ്യോഗിക വിശദീകരണം നൽകിയിരിക്കുന്നത്. കേസിൽ തന്റെ ഓഫീസിലെ ഉദ്യോഗസ്ഥർ ഇടപെട്ടിട്ടുണ്ടെങ്കിൽ അത് അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും തനിക്ക് ഇതുമായി ബന്ധമില്ലെന്നുമാണ് അജിത്കുമാറിന്റെ വിശദീകരണം.
യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച പുനരന്വേഷണത്തിലാണ് എഡിജിപിയുടെ ഇടപെടലുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ആലപ്പുഴയിലെ മർദനക്കേസ് അട്ടിമറിക്കാൻ എഡിജിപി കൃത്യമായ ഇടപെടൽ നടത്തിയെന്ന് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥർ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. മർദിച്ച ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുക്കണമെന്ന നിർദേശം അവഗണിക്കപ്പെട്ടതും എഡിജിപിയുടെ നിർദേശപ്രകാരമാണെന്ന് അന്നത്തെ ഡിവൈഎസ്പി മൊഴി നൽകിയിട്ടുണ്ട്. അട്ടിമറി സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം പോലീസ് മേധാവിക്ക് സമർപ്പിച്ചിട്ടുമുണ്ട്.






























